ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി; റാഞ്ചിയില്‍ ആദ്യ മത്സരത്തിൽ ദക്ഷിണ ആഫ്രിക്കക്ക് തോൽവി
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ക്ക് വിജയം. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി.
അവസാന ഓവറില്‍ വിജയിക്കാന്‍ ഒരു വിക്കറ്റ് ശേഷിക്കെ 18 റണ്‍സ് വേണമെന്നിരിക്കെ രക്ഷകന്റെ റോളിലെത്തിയ കോര്ബിന് ബോഷിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ടീം സ്കോര്‍ 25ല്‍ നില്‍ക്കവെ യശസ്വി ജെയ്സ്വാളിനെ നഷ്ടപ്പെട്ടു. വണ്‍ ഡൗണായെത്തിയ വിരാട് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്നിങ്സിന് അടിത്തറയൊരുക്കി. 136 റണ്‍സാണ് ഇരുവരും സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.
22ാം ഓവറിലെ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയെ പുറത്താക്കി മാര്‍കോ യാന്‍സെനാണ് കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തില്‍ 57 റണ്‍സുമായി തിളങ്ങിയ ഹിറ്റ്മാനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു പുറത്താക്കിയത്.
വിരാടും രോഹിത്തും മത്സരത്തിനിടെ | Photo: BCCI
പിന്നാലെയെത്തിയ ഋതുരാജ് ഗെയ്ക്വാദും വാഷിങ്ടണ്‍ സുന്ദറും നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ കരുത്തുകാട്ടി. വിരാടിനൊപ്പം നിന്ന് താരം സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
കരിയറിലെ 52ാം ഏകദിന സെഞ്ച്വറിയുമായി വിരാട് തിളങ്ങി. 120 പന്തില്‍ ഏഴ് സിക്സറും 11 ഫോറും ഉള്‍പ്പടെ 135 റണ്‍സാണ് താരം സ്വന്തമാക്കിയത്.
56 പന്ത് നേരിട്ട ക്യാപ്റ്റന്‍ 60 റണ്‍സും ടോട്ടിലേക്ക് ചേര്‍ത്തുവെച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349ലെത്തി.
സൗത്ത് ആഫ്രിക്കയ്ക്കായി ഒട്നീല്‍ ബാര്ട്മാന്, നാന്ദ്രേ ബര്‍ഗര്‍, കോര്ബിന് ബോഷ്, മാര്‍കോ യാന്സെന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തിരിച്ചുനടന്നു. ഹര്‍ഷിത് റാണയോട് തോറ്റ് റിയാന്‍ റിക്കല്‍ടണും ക്വിന്റണ്‍ ഡി കോക്കും പൂജ്യത്തിന് കൂടാരം കയറി,
അധികം വൈകാതെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും ഒറ്റയക്കത്തിന് മടങ്ങിയതോടെ പ്രോട്ടിയാസ് 11ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
നാലാം വിക്കറ്റില്‍ മാത്യൂ ബ്രീറ്റ്സ്കെയും ടോണി ഡി സോര്‍സിയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പ്രോട്ടിയാസ് സ്കോറിങ്ങിന് അടിത്തറയൊരുക്കിയത്. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്കോര്‍ 77ല്‍ നില്‍ക്കവെ സോര്‍സിയെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചു
പിന്നാലെയെത്തിയ ഡെവാള്‍ഡ് ബ്രെവിസ് 37 റണ്‍സും നേടി മടങ്ങി.
പിന്നാലെയെത്തിയ മാര്‍കോ യാന്സെന് വെടിക്കെട്ടുമായി കളം നിറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരെ വിരാട് എങ്ങനെ ആക്രമിച്ചോ, അതേ രീതിയില്‍ ഫിയര്‍ലെസ് ക്രിക്കറ്റ് പുറത്തെടുത്ത് യാന്‍സെനും ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയൊതുക്കി.
പരിചയസമ്പന്നരായ ക്വിന്റണ്‍ ഡി കോക്കും ഏയ്ഡന്‍ മര്‍ക്രവും പാടെ നിരാശപ്പെടുത്തിയ മണ്ണില്‍ നേരിട്ട 26ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി യാന്സെന് തിളങ്ങി.
34ാം ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് സൗത്ത് ആഫ്രിക്കന്‍ കൊടുങ്കാറ്റിനെ പിടിച്ചുകെട്ടി ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. പുറത്താകുമ്പോള്‍ എട്ട് ഫോറിന്റെയും മൂന്ന് സിക്സറിന്റെയും അകമ്പടിയോടെ സ്വന്തമാക്കിയത് 39 പന്തില്‍ 70 റണ്‍സ്. സ്ട്രൈക് റേറ്റ് 179.49!
ആറാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് യാന്സെന്-ബ്രീറ്റ്സ്കെ ദ്വയം ടോട്ടിലേക്ക് ചേര്‍ത്തുവെച്ചത്.
ഇവര്‍ മടങ്ങിയെങ്കിലും കോര്ബിന് ബോഷ് അര്‍ധ സെഞ്ച്വറിയുമായി ചെറുത്തുനിന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയത്തിലെത്താതെ സൗത്ത് ആഫ്രിക്കയെ പിടിച്ചുകെട്ടുകയായിരുന്നു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുമായി തിളങ്ങി. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.





