തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലിൽ ബീര്‍ഷേബയിലെ കെമിക്കല്‍ ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തെല്‍ അവീവ്: ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍. ഇസ്രായേലിലെ ബീര്‍ഷേബയില്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. ഫാക്ടറിയിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ബീര്‍ഷേബ നഗരത്തിന്റെ ദക്ഷിണഭാഗത്തുള്ള ന്യോട്ട് ഹോവാവ് മേഖലയിലെ ഫാക്ടറിയിലാണ് മിസൈലാക്രമണം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയെ ഭീതിയുടെ മുള്‍മുനയിലേക്ക് തള്ളിവിട്ട് ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനും ഹിസ്ബുല്ലക്കും പുറമെ ഹൂത്തികളും കൂടി പോര്‍മുഖം തുറന്നതോടെ ഇസ്രായേലില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രി നിരവധി തവണയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങിയത്. ഇറാന്റെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങളും ലബനന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുമായുള്ള കടുത്ത പോരാട്ടവും ഇസ്രായേലിനെ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വടക്ക് നിന്ന് ഹിസ്ബുല്ലയും കിഴക്ക് നിന്ന് ഇറാനും ആക്രമണം നടത്തുമ്പോള്‍, തെക്ക് ഭാഗത്ത് നിന്ന് യെമനിലെ ഹൂതി വിമതരും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്. ഇതോടെ ഒരേസമയം മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണിയെയാണ് ഇസ്രായേല്‍ പ്രതിരോധ സേന നേരിടുന്നത്. അതേസമയം ലബനന്‍ അതിര്‍ത്തിയിലാണ് നിലവില്‍ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്നത്. തെക്കന്‍ ലബനനിലേക്ക് കരമാര്‍ഗമുള്ള സൈനിക നീക്കം ഇസ്രായേല്‍ ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ച മാത്രം ഏകദേശം 250-ഓളം റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ല പ്രയോഗിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ നിമിഷവും സൈറണുകള്‍ മുഴങ്ങുന്നതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button