നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ മദ്യശേഖരം; വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ ഒളിപ്പിച്ചത് 30 ലിറ്റർ മദ്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ മദ്യശേഖരം കണ്ടെത്തി. വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ നിന്ന് 30 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. നെയ്യാറ്റിൻകര സ്വദേശി പോറ്റി എന്ന അർജുനനെ എക്സൈസ് പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവിൽപന തടയുന്നതിനായി നെയ്യാറ്റിൻകര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. ഇതിനിടെയാണ് പോറ്റിയെന്നയാൾ വൻതോതിൽ മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നുവെന്ന വിവരം എക്സൈസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബ ക്ഷേത്രത്തിൽ ശ്രീകോലിനുള്ളിൽ നിന്ന് വലിയ മദ്യ ശേഖരം കണ്ടെടുത്തത്. പോറ്റിയെ കൂടാതെ അനധികൃത മദ്യവിൽപന നടത്തിയിരുന്ന ശാന്ത എന്ന സ്ത്രീയേയും സന്തോഷ് കുമാറിനേയും മദ്യവുമായി എക്സൈസ് സംഘം പിടികൂടി.





