ബങ്കറുകളിൽ വളരുന്ന ഞങ്ങളുടെ കുട്ടികളെ നോക്കൂ, യുദ്ധം മതിയാക്കൂ…’ ഇറാന്‍ യുദ്ധത്തില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തം, ഹൈഫയില്‍ 21 പേര്‍ അറസ്റ്റില്‍

തെല്‍ അവീവ്: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ തെല്‍ അവീവ് അടക്കം നിരവധി പ്രദേശങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത ആക്രമണത്തിന് പിന്നാലെ ആരംഭിച്ച വിരലിലെണ്ണാവുന്ന ചുരുക്കംപേരുടെ പ്രതിഷേധമാണ് അതിശക്തമായ രൂപത്തിലേക്ക് കടക്കുന്നത്. ഇറാനെതിരായ സൈനികനീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇസ്രായേലിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തിയ 21 പേരെ ഇന്നലെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തു. തെല്‍ അവീവിലും ഹൈഫയിലുമായി പ്രതിഷേധിക്കാനെത്തിയ 13 പേരും ഇവരില്‍പെടും. ജറൂസലേം, ബീര്‍ഷെബ തുടങ്ങിയ പ്രദേശങ്ങളിലും പ്രതിഷേധത്തിന്റെ അലയൊലികള്‍ക്ക് തുടക്കമായിട്ടുണ്ട്. ഫെബ്രുവരി 28-ന് ആക്രമണം ആരംഭിച്ചതിന് പിന്നാലെയുണ്ടായ യുദ്ധത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ഇസ്രായേലില്‍ ഒറ്റപ്പെട്ട ഇടങ്ങളിലായി യുദ്ധത്തിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ മുറവിളി കൂട്ടിയിരുന്നു. യുദ്ധം നാലാഴ്ച പിന്നിട്ടിട്ടും അതിരൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും പ്രതിഷേധം കനക്കുന്നത്. ചില സര്‍ക്കാര്‍ വിരുദ്ധ സംഘടനകളും പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇറാനെതിരായ യുദ്ധത്തില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സൈനികക്ഷാമം കാരണം ഇസ്രായേല്‍ തകരാന്‍ പോകുകയാണെന്ന് ഐഡിഎഫ് മേധാവി കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സൈനികരുടെ മാനസികാവസ്ഥ, റിസര്‍വ് ഡ്യൂട്ടി, സൈനിക കാലാവധി തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പരാജയപ്പെടുമെന്നും ഐഡിഎഫ് മേധാവി ഈയല്‍ സാമിര്‍ പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കിടെ ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിന് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. പൂര്‍ണമായ തോതിലുള്ള സൈനിക അധിനിവേശത്തിന് പകരം, പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങള്‍ക്ക് പെന്റഗണ്‍ പദ്ധതിയിടുന്നതായാണ് വിവരം. എന്നാല്‍, ഇറാന്റെ മണ്ണില്‍ കാലുകുത്തിയ അമേരിക്കന്‍ സൈന്യം കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ വ്യോമപരിധി ലംഘിച്ച അമേരിക്കയുടെ എംക്യു-9 നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായും എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button