തലച്ചോർ തിന്നു, കൈയിൽ നിന്ന് രക്തം കുടിച്ചു; മധ്യപ്രദേശിൽ 16കാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നയാൾ അറസ്റ്റിൽ
ഭോപാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിലെ സാമന്ന ഗ്രാമത്തിൽ 16 വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ജയിൽ മോചിതനായ 46കാരനായ ഗുഡ്ഡ പട്ടേലാണ് അറസ്റ്റിലായത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി അറസ്റ്റിലായത്. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ശിക്ഷ അനുഭവിച്ച പട്ടേൽ ജനുവരിയിൽ ജയിൽ മോചിതനായെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.അർഥ്ഖേഡ ഗ്രാമത്തിൽ താമസിക്കുന്ന 16കാരൻ തന്റെ സഹോദരിയെ കാണാൻ അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. പട്ടേൽ കുട്ടിയെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ഇരുമ്പ് ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്തു. കൗമാരക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അറിയിച്ചു. പട്ടേൽ കുട്ടിയുടെ തലയിൽ നിന്ന് മാംസം തിന്നുകയും കൈകളിൽ നിന്ന് രക്തം കുടിക്കുകയും ചെയ്യുന്നത് കണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാമവാസികൾ പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ അയാൾ ചുറ്റിക കൊണ്ട് ഭീഷണിപ്പെടുത്തി. പിന്നീട് ഗ്രാമത്തിനടുത്തുള്ള കൃഷിയിടത്തിൽ ഒളിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വയൽ വളഞ്ഞു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പട്ടേലിന് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ ബന്ധു ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.





