ഓപറേഷൻ നുംഖോർ; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
കൊച്ചി: ഓപറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ നൽകിയ ഹരജിയിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിന്റെ ആവശ്യം.എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും തനിക്ക് വണ്ടി വിട്ടുകിട്ടണമെന്നും നടൻ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റംസ് രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു. തനിക്ക് സ്വർണക്കടത്തും, ലഹരി മരുന്ന്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇത് തനിക്ക് വ്യക്തിപരമായി കളങ്കമുണ്ടാക്കിയെന്നും ഹരജിയിൽ നടൻ പറയുന്നു. ദുൽഖറിന്റെ ഹരജിയിൽ കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
