യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്’; നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
‘
ന്യൂഡല്‍ഹി:തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ നാടും നഗരവും കീഴടക്കി യുഡിഎഫ് വിജയത്തില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.ഇത് നിർണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നതിന്‍റെ സൂചനയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. ‘ഈ ഫലങ്ങൾ യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്.കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ വിജയം സാധ്യമാക്കിയ സമർപ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാർട്ടി നേതാവിനും പ്രവർത്തകർക്കും എന്റെ ആത്മാർത്ഥമായ നന്ദി’. രാഹുല്‍ പറഞ്ഞു.അതിനിടെ, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനം അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. ഭൂരിപക്ഷ ഏകീകരണത്തിനുള്ള സിപിഎം ശ്രമമാണ് താമര വിരിയിക്കാൻ കാരണം. ടീം വർക്കാണ് യുഡിഎഫിനെ വിജയത്തിലെത്തിച്ചത്. ജനവിധി നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഊർജമാണെന്നും സതീശൻ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.അതേസമയം, ഫലംവന്ന അഞ്ഞൂറിലധികം പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. 340 പഞ്ചായത്തുകളിലാണ് എൽഡിഎഫ് വിജയം നേടിയത്. ജില്ലാപഞ്ചായത്തുകളിൽ ഏഴിടങ്ങളിലും കോർപ്പറേഷനുകളിൽ നാലിടങ്ങളിലും യുഡിഎഫ് കരുത്തുകാട്ടി.തിരുവനന്തപുരത്ത് എൻഡിഎ പിടിച്ചെടുത്തപ്പോൾ കോഴിക്കോട് എൽഡിഎഫ് നിലനിർത്തി.മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും യുഡിഎഫിന്റെ തേരോട്ടമാണ്.എൽഡിഎഫിന്റെ പലകുത്തക പഞ്ചായത്തുകളും യുഡിഎഫ് തകർത്ത് തരിപ്പണമാക്കിയാണ് മുന്നേറുന്നത്.





