വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചു; രാജസ്ഥാനിൽ സ്കൂൾ പ്രിൻസിപ്പാളിന് സസ്പെന്‍ഷൻ
ജയ്പൂര്‍: രാജസ്ഥാനിൽ സ്കൂൾ വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചതിന് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ജോധ്പൂരിലെ പിഎം ശ്രീ മഹാത്മാഗാന്ധി ഗവൺമെന്‍റ് സ്‌കൂളിലെ ആക്ടിങ് പ്രിൻസിപ്പാളിനെയാണ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്. 11-ാം ക്ലാസ് വിദ്യാര്‍ഥിനി അന്നേ ദിവസം സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നിരുന്നു. ഇത് കണ്ട പ്രിൻസിപ്പാൾ ഷക്കീൽ അഹമ്മദ് ഫോൺ പിടിച്ചെടുക്കുകയും അൺലോക്ക് ചെയ്ത് വാട്സാപ്പ് , ഇൻസ്റ്റഗ്രാം,കോൾ റെക്കോഡുകൾ, ഫോൺ ഗ്യാലറി എന്നിവ പരിശോധിക്കുകയായിരുന്നു. ക്ലാസിൽ തന്‍റെ അടുത്തിരിക്കുന്ന ആണകുട്ടിയെക്കുറിച്ച് ഷക്കീൽ വിദ്യാര്‍ഥിനിയെ ചോദ്യം ചെയ്തതായും ആരോപണമുണ്ട്. പെൺകുട്ടി ഇത് വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രിൻസിപ്പാളിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകിയ കുടുംബം, ഫോണിൽ എന്തെങ്കിലും വ്യക്തിഗത വിവരങ്ങൾ ഉണ്ടായിരുന്നെങ്കിൽ പ്രിൻസിപ്പാൾ തങ്ങളെ ദുരുപയോഗം ചെയ്യുമായിരുന്നെന്ന് ആരോപിച്ചു. പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ പ്രിൻസിപ്പാൾ കുറ്റം സമ്മതിക്കുകയും സ്കൂളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥിനി റീലുകളൊന്നും റെക്കോർഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ മാത്രമാണ് താൻ ഫോൺ പരിശോധിച്ചതെന്ന് അവകാശപ്പെട്ടു.വിദ്യാർഥിയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പാളിനെതിരായ ആരോപണം അന്വേഷണത്തിൽ തെളിഞ്ഞതായി വ്യക്തമാക്കി.





