ആസ്തികള്‍ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും’ -എഫ്സിആര്‍എ ഭേദഗതിയിൽനിന്ന് പിന്തിരിയണമെന്ന് മോദിയോട് പിണറായി
‘
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിലെ ഭേദഗതികൾ ന്യൂനപക്ഷങ്ങൾക്കിടയിലും, മത വിഭാഗങ്ങൾക്കിടയിലും ആശങ്ക ഉയർത്തുന്നു. ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടു പോകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്തികൾ പുതുക്കുന്നതിൽ താമസം നേരിട്ടാൽ ആസ്തികൾ കണ്ടുകെട്ടുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ. വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ പരിഹരിക്കാൻ 2010 ലെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം പര്യാപ്തമാണ്. തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമർപ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സർക്കാർ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതന്നും മുഖ്യമന്ത്രി പറഞ്ഞു.





