നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്’; സ്ത്രീവിരുദ്ധ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ വനിതാ ലീഗ് നേതാക്കള്‍ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഐഎം നേതാവ് സെയ്ദലി മജീദ്. മലപ്പുറം തെന്നല പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ജയിച്ചതിന് പിന്നാലെയാണ്  മുസ്‌ലിം ലീഗിലെ സ്ത്രീകളെ അധിക്ഷേപിച്ച് മുന്‍ ലോക്കല്‍ സെക്രട്ടറി സെയ്ദലി മജീദ് വിവാദ പ്രസംഗം നടത്തിയത്. വോട്ടിന് വേണ്ടി കെട്ടി കൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്നാണ് എല്‍ഡിഎഫ് മുന്‍ ലോക്കല്‍ സെക്രട്ടറി സെയ്ദലി മജീദിന്റെ പരാമര്‍ശം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് മജീദിന്റെ വിവാദ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്ത്രീവിരുദ്ധ പ്രസംഗവുമായി സിപിഎം നേതാവ് പറഞ്ഞത് ഇതാണ്.

‘അന്യ ആണുങ്ങളുടെ മുന്നില്‍ നിസ്സാര ഒരു വോട്ടിന് വേണ്ടി, സെയ്ദലി മജീദിനെ തോല്‍പ്പിക്കുന്നതിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നില്‍ കാഴ്ച്ചവക്കുകയല്ല ചെയ്യേണ്ടത്. തന്റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ട്. അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഇതല്ല ഇതിലും വലുത് കേള്‍ക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കില്‍ ഇറങ്ങിയാല്‍ മതി. ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കില്‍ കൊടുത്തോളൂ, നേരിടാന്‍ അറിയാം,’ സൈയ്തലവി മജീദ് പറഞ്ഞു.

പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തതിന്റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേട്ട് ചുറ്റും നില്‍ക്കുന്ന സിപിഎം അണികള്‍ കയ്യടിക്കുന്നതും പുറത്തുവന്ന വിഡിയോയില്‍ കാണാം. പ്രസംഗത്തിന് പിന്നാലെ വനിതാ ലീഗ് അടക്കം ഈ വിഷയത്തില്‍ പരാതി കൊടുക്കുന്ന കാര്യം പരിഗണിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button