കെ.എസ്.ആർ.ടി.സിക്ക് ബസ്സ് വാങ്ങാൻ 127 കോടി; ഡിപ്പോ നവീകരണത്തിന് 45 കോടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇത്തവണയും കെ.എസ്.ആർ.ടി.സിക്ക് കരുതൽ. പുതിയ ബസുകൾ വാങ്ങുന്നതിൽ തുടങ്ങി ഡിപ്പോകളുടെ നവീകരണത്തിന് വരെ കെ.എസ്.ആർ.ടി.സിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയത് വാങ്ങുന്നതിനായി 127 കോടി രൂപ അധികവിഹതമായി ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു. വർക്ക്ഷോപ്പ് ഡിപ്പോകളുടെ നവീകരണത്തിനായി 12 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. 2021 മുതൽ 26 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ വാങ്ങാനായെന്നാണ് മന്ത്രി അറിയിച്ചത്. ഇതിൽ 134 എണ്ണം കെഎസ്ആർടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത്. കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും പ്രതിമാസ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പിൽ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.





