തിരുത്തിയില്ലെങ്കിൽ ബംഗാൾ ആവർത്തിക്കും, പിണറായി പിന്നിലായപ്പോൾ ചങ്കിടിച്ചു -ടി.കെ. ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പിലെ തന്റെ അട്ടിമറി വിജയം പാർട്ടിയിലെ കുടുംബാധിപത്യത്തിനും തെറ്റായ ശൈലിക്കുമെതിരായ ജനകീയ വിധി എഴുത്താണെന്ന് ടി.കെ. ഗോവിന്ദൻ. സി.പി.എം നേതൃത്വം നിലപാടുകൾ തിരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ കേരളത്തിലെ പാർട്ടിയുടെ അവസ്ഥ ബംഗാളിന് സമാനമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ ശരിയാണെന്ന് ജനങ്ങൾ തീരുമാനിച്ചു. തളിപ്പറമ്പിൽ മാത്രമല്ല, പയ്യന്നൂരിലും അമ്പലപ്പുഴയിലും ഉൾപ്പെടെ എന്റെ നിലപാടുകൾക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ഉൾപ്പാർട്ടി ജനാധിപത്യം തകർത്ത് കുടുംബാധിപത്യവും പിന്തുടർച്ചാവകാശവും നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് അതിനെതിരെ രംഗത്തിറങ്ങിയത്.22,000 വോട്ടുകൾക്ക് എം.വി. ഗോവിന്ദൻ ജയിച്ച മണ്ണിൽ 12,500 വോട്ടുകൾക്ക് ഞാൻ വിജയിച്ചത് കമ്മ്യൂണിസ്റ്റ് അണികളുടെയും പാർട്ടി അംഗങ്ങളുടെയും പിന്തുണയോടെയാണ്. അവർ വോട്ട് ചെയ്യാതെ ഇത്ര വലിയ വിജയം സാധ്യമാകില്ല’-ടി.കെ. ഗോവിന്ദൻ പറഞ്ഞു.പാർട്ടിയെ നശിപ്പിക്കാനല്ല, മറിച്ച് ശരിയായ പാതയിലേക്ക് തിരിച്ചുപിടിക്കാനാണ് തന്റെ ശ്രമമെന്ന് ടി.കെ. ഗോവിന്ദൻ ആവർത്തിച്ചു. തെഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ കടുത്ത എതിർപ്പും വെറുപ്പും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. നേതൃത്വത്തിന്റെ ശൈലിയാണ് പാർട്ടിയെ പതനത്തിലേക്ക് നയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും തങ്ങളുടെ പോക്കിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിണറായി വിജയൻ പിന്നിലായപ്പോൾ എനിക്ക് ചങ്കിടിപ്പാണ് ഉണ്ടായത്. അദ്ദേഹം പരാജയപ്പെടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പിണറായി തോൽവിയിലേക്ക് നീങ്ങുന്നു എന്ന് കണ്ടപ്പോൾ വലിയ വേവലാതി തോന്നി. പക്ഷേ, അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നത് പിണറായിയും പാർട്ടിയും തിരിച്ചറിയണം. ഇനിയെങ്കിലും തിരുത്താൻ തയ്യാറായില്ലെങ്കിൽ .ബംഗാളിലെ അവസ്ഥയിലേക്ക് കേരളത്തിലെ പാർട്ടി നീങ്ങുമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.





