അവസാന നിമിഷം വരെ സസ്പെൻസ്; മന്ത്രി തോറ്റത് ഒരൊറ്റ വോട്ടിന്, ഡിഎംകെ ക്യാമ്പിൽ ഞെട്ടൽ
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം എല്ലാ അർത്ഥത്തിലും രാഷ്ട്രീയ നിരീക്ഷകരെ കൂടി ഞെട്ടിക്കുന്നതായിരുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം തകർന്നത് മാത്രമല്ല ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ ഉണ്ടായ അപ്രതീക്ഷിത പരാജയവുമെല്ലാം ഇതിന് കാരണമായി. എന്നാൽ, തമിഴ്നാട് തെരഞ്ഞെടുപ്പിൽ തിരുപ്പട്ടൂർ നിയമസഭാ സീറ്റിൽ മുതിർന്ന ഡിഎംകെ നേതാവും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുമായ കെ.ആർ പെരിയകറുപ്പൻ്റെ ഞെട്ടിക്കുന്ന തോൽവിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. കേവലം ഒരു വോട്ടിനാണ് അദ്ദേഹം എതിർ സ്ഥാനാർഥിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) സീനിവാസ സേതുപതിയോട് പരാജയപ്പെട്ടത്. ഓരോ വോട്ടിന്റെയും ‘വില’ എന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇത്. ശ്രീനിവാസ സേതുപതിക്ക് 83375 വോട്ടുകൾ കിട്ടിയപ്പോൾ പെരിയകറുപ്പൻ 83,374 വോട്ടുകൾ നേടി. അവസാന റൗണ്ട് അവസാനിക്കുമ്പോൾ പെരിയകറുപ്പൻ 30 വോട്ടുകൾക്ക് മുന്നിലായിരുന്നു. എന്നാൽ ഒടുവിൽ വിധി ടിവികെ സ്ഥാനാർഥിക്ക് അനുകൂലമായി മാറി. ബിജെപിയുടെ കെ.സി തിരുമാരൻ 29,054 വോട്ടുകൾ നേടി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തി. തമിഴ്നാട്ടിൽ 234 അംഗ സഭയിൽ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഡിഎംകെ സഖ്യം 73 സീറ്റിലും എഐഎഡിഎംകെ സഖ്യം 52 സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റിൽ വിജയിച്ചത് സ്വതന്ത്രനാണ്.





