“മരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചും സംഭവിക്കാം”; വിടവാങ്ങിയ നടൻ സന്തോഷ് നായരുടെ വാക്കുകൾ വീണ്ടും നോവാകുന്നു
കൊച്ചി: വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് നായരുടെ വിയോഗം സിനിമാ ലോകത്തെ കണ്ണീരിലാഴ്‌ത്തുമ്പോൾ, ജീവിതത്തെയും മരണത്തെയും കുറിച്ച് അദ്ദേഹം പുലർത്തിയിരുന്ന പക്വതയാർന്ന കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും മരണത്തെ ഭയമില്ലാത്ത അദ്ദേഹത്തിന്റെ മനക്കരുത്തുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഉടനീളം നിഴലിച്ചിരുന്നത്.സിനിമയിലെ സാഹസിക രംഗങ്ങൾക്കിടയിൽ അപകടമുണ്ടാകുമോ എന്ന ചോദ്യത്തിന് വളരെ ദാർശനികമായ മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. “നമ്മുടെ സമയം അവസാനിക്കണമെങ്കിൽ അത് വീടിനുള്ളിൽ ഇരുന്നാലും സംഭവിക്കാം. ഒരു ഫാൻ തലയിൽ വീണാൽ മതിയാകും. അപ്പോൾ പിന്നെ ഒരു ഇഷ്ടപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മരണം സംഭവിക്കുന്നതിൽ എന്താണ് പ്രശ്നം?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.മരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചും സംഭവിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്. തന്റെ കരിയറിലെ കഠിനമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വാചാലനായി 1983-ൽ ‘ഓമനിക്കാൻ ഓർമ്മ വയ്‌ക്കാൻ’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ആ പരിക്ക് വർഷങ്ങളോളം ശരീരത്തിൽ അവശേഷിച്ചിട്ടും സിനിമയോടുള്ള താല്പര്യം കൊണ്ട് അതൊന്നും കാര്യമാക്കാതെ അദ്ദേഹം അഭിനയരംഗത്ത് തുടരുകയായിരുന്നു.‘സൈന്യം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, കയ്യിൽ തോക്കുമായി മറ്റൊരാളെയും വഹിച്ച് വെള്ളത്തിലേക്ക് ചാടാൻ സംവിധായകൻ ജോഷി ആവശ്യപ്പെട്ടപ്പോൾ ഒട്ടും മടിക്കാതെ ‘ചെയ്യാം’ എന്ന് മറുപടി നൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. മറ്റൊരാൾ ഒരു സഹായം ചോദിച്ചാൽ ‘ഇല്ല’ എന്ന് പറയാത്ത സ്വഭാവമായിരുന്നു സന്തോഷ് നായരുടേത്.സിനിമയിലെ വെല്ലുവിളികൾ നിറഞ്ഞ സീനുകൾ ഏറ്റെടുക്കുമ്പോഴും ഇതേ മനോഭാവമാണ് അദ്ദേഹം പുലർത്തിയിരുന്നത്. സിനിമയിലേക്കുള്ള തന്റെ സജീവമായ തിരിച്ചുവരവിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കെയാണ് വിധി അപ്രതീക്ഷിതമായി ആ ജീവിതത്തിന് വിരാമമിട്ടത്. അപകടത്തെയും മരണത്തെയും പുഞ്ചിരിയോടെ നേരിടാൻ പഠിച്ച ആ കലാകാരന്റെ വാക്കുകൾ, അദ്ദേഹത്തിന്റെ വിയോഗവാർത്തയ്‌ക്കിടയിൽ ആരാധകർക്ക് വിങ്ങുന്ന ഓർമ്മയായി മാറുകയാണ്.





