ലക്ഷങ്ങൾ ലാഭം തന്ന വെള്ളിക്ക് ഇപ്പോൾ എന്തുപറ്റി? മൂന്ന് മാസത്തിനിടെ ഇടിഞ്ഞത് 46%; നിലവിൽ വാങ്ങുന്നത് ബുദ്ധിപരമായ നീക്കമോ?
അതിവേഗം കുതിച്ചുയർന്ന് പുതിയ റെക്കോർഡുകൾ കുറിച്ച വെള്ളി, അതേ വേഗതയിൽ തന്നെ വലിയ പതനത്തിലേക്ക് കൂപ്പുകുത്തിയ കാഴ്ചയാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം 170 ശതമാനം ലാഭമെന്ന മാന്ത്രിക നേട്ടം കൈവരിച്ച വെള്ളി, ആ കുതിപ്പ് പുതിയ വർഷത്തിന്റെ തുടക്കത്തിലും നിലനിർത്തിയിരുന്നു. എന്നാൽ, ആകാശത്തോളം ഉയർന്ന ആത്മവിശ്വാസം വെറും മൂന്ന് മാസത്തിനുള്ളിൽ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് വ്യാപാര ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ജനുവരിയിലെ റെക്കോർഡ് നിരക്കായ 4.39 ലക്ഷം രൂപയിൽ നിന്ന് കിലോയ്ക്ക് രണ്ട് ലക്ഷം രൂപയിലധികം ഇടിഞ്ഞതോടെ, ഈ വർഷത്തെ നേട്ടങ്ങളെല്ലാം നഷ്ടമായി. അതായത് 46 ശതമാനത്തോളം ഇടിഞ്ഞ് വില ഇപ്പോൾ 2.40 ലക്ഷത്തിന് താഴെയാണുള്ളത്. യുദ്ധഭീതിയും ആഗോള സാമ്പത്തിക അസ്ഥിരതയും വിപണിയെ വരിഞ്ഞുമുറുക്കുമ്പോൾ, സുരക്ഷിത നിക്ഷേപമെന്ന് കരുതിയ വെള്ളിയുടെ ഈ വീഴ്ച നിക്ഷേപകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ തകർച്ചയിൽ ഭയപ്പെടണോ അതോ ഇതൊരു മികച്ച നിക്ഷേപ അവസരമാണോ? എന്തുകൊണ്ടാണ് വെള്ളിവില ഇത്ര വേഗത്തിൽ ഇടിഞ്ഞത് എന്നത് പരിശോധിക്കാം. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളാണ് ഇതിൽ ആദ്യത്തേത്. സാധാരണയായി ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണവും വെള്ളിയും സുരക്ഷിത നിക്ഷേപങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇത്തവണ സംഭവിച്ചത് മറിച്ചാണ്. ഓഹരി വിപണിയിലടക്കം വലിയ തിരിച്ചടി നേരിട്ടപ്പോൾ, ആ നഷ്ടം നികത്താനും കൂടുതൽ പണം കൈവശം വെക്കാനുമായി നിക്ഷേപകർ തങ്ങളുടെ സ്വർണ-വെള്ളി നിക്ഷേപങ്ങൾ വിറ്റഴിക്കാൻ തുടങ്ങി. മറ്റ് വിപണികളിലെ തിരിച്ചടി മൂലം ഉണ്ടായ കടബാധ്യതകൾ തീർക്കാനും പോർട്ട്ഫോളിയോ ക്രമീകരിക്കാനുമാണ് ഇത്തരത്തിൽ സുരക്ഷിത നിക്ഷേപങ്ങളെപ്പോലും നിക്ഷേപകർ വിറ്റഴിച്ചത്. ഇതാണ് വെള്ളി വിലയിൽ പെട്ടെന്നുണ്ടായ ഇടിവിന്റെ പ്രധാന കാരണങ്ങളിലൊന്ന്. രണ്ടാമത്തെ കാരണം അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതാണ്. രാജ്യാന്തര വിപണിയിൽ വെള്ളി വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോൾ രൂപയുൾപ്പെടെയുള്ള മറ്റ് കറൻസികൾ ഉപയോഗിച്ച് വെള്ളി വാങ്ങുന്നവർക്ക് കൂടുതൽ പണം നൽകേണ്ടി വരും. ഇത് വെള്ളി വാങ്ങാനുള്ള താല്പര്യം കുറയ്ക്കും. കൂടാതെ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ നിലനിർത്തുന്നതും വെള്ളിയെ ബാധിച്ചു. ബാങ്ക് നിക്ഷേപങ്ങൾക്കും മറ്റും നല്ല പലിശ ലഭിക്കുമ്പോൾ, പലിശയോ ഡിവിഡന്റോ ലഭിക്കാത്ത വെള്ളി പോലുള്ള ലോഹങ്ങളിൽ നിക്ഷേപിക്കാൻ ആളുകൾ മടിക്കുന്നത് വില കുറയാൻ കാരണമായി. മൂന്നാമത്തെ കാരണം ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ തിടുക്കമാണ്. കഴിഞ്ഞ വർഷം വെള്ളിവില വലിയ തോതിൽ കുതിച്ചുയർന്നപ്പോൾ നിക്ഷേപകർക്ക് മികച്ച ലാഭം ലഭിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ വിപണിയിൽ അനിശ്ചിതത്വം വർധിച്ചു. ഇതോടെ വില ഇനിയും കൂടുമെന്ന് കാത്തുനിൽക്കാതെ, കിട്ടിയ ലാഭം കൈക്കലാക്കാൻ നിക്ഷേപകർ കൂട്ടത്തോടെ വെള്ളി വിറ്റഴിക്കാൻ തുടങ്ങി. സാധാരണയായി യുദ്ധസമാനമായ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വെള്ളി വാങ്ങാറാണ് പതിവ്. എന്നാൽ ഇത്തവണ വിപണിയിലെ ചാഞ്ചാട്ടം ഭയന്ന് നിക്ഷേപകർ വെള്ളി വാങ്ങുന്നതിന് പകരം വിറ്റൊഴിവാക്കാൻ ശ്രമിച്ചതാണ് വില ഇത്ര വേഗത്തിൽ താഴാൻ കാരണമായത്. വിപണിയിൽ തുടർച്ചയായി വിൽപന സമ്മർദ്ദം ഉണ്ടായതോടെ വില പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയിലെത്തി. നിലവിലെ സാഹചര്യത്തിൽ വെള്ളി വാങ്ങുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് അനുകൂലമായ മറുപടിയാണ് വിപണി വിദഗ്ധർ നൽകുന്നത്. വിലയിലുണ്ടാകുന്ന ഇത്തരം വൻ ഇടിവുകൾ ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരമാണെന്ന് ടാറ്റ മ്യൂച്വൽ ഫണ്ട് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വ്യവസായ ആവശ്യങ്ങൾക്കായി ലോകത്ത് വെള്ളിയുടെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ വിതരണത്തേക്കാൾ കൂടുതൽ ആവശ്യക്കാരുള്ള അവസ്ഥ തുടരുന്നതിനാൽ, വില വീണ്ടും ഉയരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അമിതമായ ആവേശത്തോടെ പണം നിക്ഷേപിക്കുന്നതിന് പകരം, ഘട്ടംഘട്ടമായി നിക്ഷേപം നടത്തുന്നതാണ് ഇപ്പോൾ നല്ലതെന്ന് എൻറിച്ച് മണി സിഇഒ പൊന്മുടി ആർ നിർദേശിദേശിക്കുന്നത്. വെള്ളി ഒരു സുരക്ഷിത നിക്ഷേപം എന്നതിലുപരി ഒരു വ്യവസായ അസംസ്‌കൃത വസ്തുവായി കൂടി കാണേണ്ടതുണ്ട്. അതിനാൽ വിപണിയിലെ ചെറിയ മാറ്റങ്ങൾ നോക്കാതെ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നവർക്ക് നിലവിലെ താഴ്ന്ന വില വലിയ ഗുണം ചെയ്യും. ആഗോള വിപണിയിലെ അസ്ഥിരതകൾ മാറുന്നതോടെ വെള്ളിയുടെ വിപണി കരുത്തുപ്രാപിക്കുമെന്നാണ് നിരീക്ഷണം. (ഈ ലേഖനം ഓഹരി വിപണിയുമായി ബന്ധപ്പെട്ട പഠനാവശ്യത്തിന് മാത്രമാണ്. ഏതെങ്കിലും ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള ശിപാര്‍ശയല്ല. ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ ലാഭ-നഷ്ടങ്ങള്‍ക്ക് വിധേയമാണ്)





