മുഖ്യമന്ത്രി തീരുമാനം ഡൽഹിയിൽ; മേയ് പത്തിനകം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: മിന്നും വിജയം നേടിയ യു.ഡി.എഫ് മന്ത്രിസഭ രൂപവത്കരണ ചർച്ചകളിലേക്ക്. ആര് മുഖ്യമന്ത്രിയാകുമെന്നതിലാണ് ആകാംക്ഷ. സാധാരണഗതിയിൽ പ്രതിപക്ഷ നേതാവാണ് സർക്കാറിനെ നയിക്കേണ്ടത്. എന്നാൽ, ഇക്കുറി സാഹചര്യങ്ങൾ അങ്ങനെയല്ല. തകർന്നടിഞ്ഞ പാർട്ടിയെയും മുന്നണിയെയും വിജയവഴിയിലെത്തിച്ച വി.ഡി. സതീശന് പുറമെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വിജയിക്കുന്ന എം.എൽ.എമാരിൽ വലിയ സ്വാധീനവുമുള്ള കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും മുഖ്യന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. എം.എൽ.എമാരുടെയും പ്രധാന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈകമാന്റ് തീരുമാനം. ഇതിനായി നിരീക്ഷകർ ഉടൻ സംസ്ഥാനത്തെത്തും. പടനയിച്ച സതീശൻ തന്നെ സർക്കാരിനെ നയിക്കണമെന്ന താൽപര്യം പാർട്ടി അണികൾക്കുണ്ട്. ഇത് എളുപ്പത്തിൽ അവഗണിക്കാൻ നേതൃത്വത്തിന് കഴിയില്ല. സതീശന്റെ നിലപാടുകളാണ് വിജയത്തിൽ നിർണായകമായതെന്ന ചിന്തയും അണികൾക്കുണ്ട്. എം.എൽ.എമാരിൽ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനൊപ്പമാണ്. എന്നാൽ, അദ്ദേഹം നേരിട്ട് സർക്കാറിനെ നയിക്കാൻ രംഗത്തിറങ്ങുമോ എന്ന് വ്യക്തമല്ല. പരിചയ സമ്പന്നൻ, മുതിർന്ന നേതാവ് എന്നീ നിലകളിൽ ചെന്നിത്തലയെ പരിഗണിക്കണമെന്ന സമ്മർദവുമുണ്ട്. ഹൈകമാന്ഡ് തീരുമാനമാകും ഇക്കാര്യത്തിൽ അന്തിമം. കേരള ചുമതലയുള്ള ദീപദാസ് മുൻഷി സംസ്ഥാനത്തുണ്ട്. മറ്റന്നാൾ പാർലമെന്ററി പാർട്ടി യോഗം ചേർന്നേക്കും. തുടർന്ന് നേതാക്കൾ ഡൽഹിക്ക് പോകും. മേയ് പത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിജയാന്തരീക്ഷം വഷളാക്കതെ തീരുമാനമെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനൊപ്പം മന്ത്രിസഭ രൂപവത്കരണ ചർച്ചകളും നടക്കും. ഘടക കക്ഷികളുമായി മന്ത്രിമാരുടെ എണ്ണത്തെ കുറിച്ച ചർച്ചകളും വൈകാതെ നടക്കും. മിന്നുന്ന വിജയം നേടിയ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ നൽകേണ്ടിവന്നേക്കും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് രണ്ട് മന്ത്രി സ്ഥാനം ലഭിച്ചേക്കും.





