‘അഞ്ച് കൊല്ലം കളഞ്ഞുകുളിച്ചു, പറഞ്ഞാൽ മാത്രം പോര, ശരികള്‍ ചെയ്തു കാണിക്കണമായിരുന്നു ’; മുൻ ഭരണത്തിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനമുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തിനെതിരെയും പിണറായി വിജയന്റെ നയങ്ങൾക്കെതിരെയും രൂക്ഷവിമർശം ഉന്നയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എല്‍.ഡി.എഫ് പരാജയപ്പെടാൻ അനുവദിക്കരുതായിരുന്നു. പാർട്ടിയുടെ ആളുകൾ തന്നെ വോട്ട് ചെയ്തില്ലെന്നും വിശ്വം വിമർശിച്ചു. പ്രവർത്തകരെ പരിഗണിക്കുന്നതില്‍ എല്‍.ഡി.എഫിന് വീഴ്ച പറ്റി. താഴെത്തട്ടിൽനിന്ന് എല്ലാം തിരുത്തുമെന്ന് പറഞ്ഞാൽ മാത്രം പോരെന്നും ശരി ചെയ്തു കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കള്ള് വ്യവസായത്തോടും തൊഴിലാളികളോടും തെറ്റായ സമീപനമാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. പരമ്പരാഗത തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ലെന്നും ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററിൽനിന്ന് കുറയ്ക്കാൻ എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിനായി ഒരു നടപടിയുമുണ്ടായില്ലെന്നും എന്നാൽ, തമ്പ്രാക്കളുടെ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയെന്നും സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി. എല്ലാം ശരിയാണെന്ന് സമ്മതിച്ചെങ്കിലും പിണറായി വിജയൻ അഞ്ച് കൊല്ലം വെറുതെ ഇരിക്കുകയും എല്ലാം കളഞ്ഞുകുളിക്കുകയാണുണ്ടായത്. ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയുടെ ശരിയായ കാരണങ്ങൾ കണ്ടെത്തി നേതൃത്വം ആത്മപരിശോധന നടത്തണമെന്നും പാർട്ടിക്കാർ വോട്ട് ചെയ്യാതിരുന്നത് തെറ്റാണെങ്കിലും, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





