തിരിച്ചടിയുടെ പടുകുഴിയിൽ എൽഡിഎഫ്; പ്രതിപക്ഷത്തെ ആര് നയിക്കും, പിണറായിയോ ബാലഗോപാലോ?
തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുകയാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചപ്പോൾ, ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഎഫ് വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങി. ഈ സാഹചര്യത്തിൽ നിയമസഭയിൽ കരുത്തുറ്റ യുഡിഎഫ് ഭരണപക്ഷത്തെ നേരിടാൻ ഇടതുപക്ഷത്തെ ആര് നയിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ്. അദ്ദേഹം ആ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത വിരളമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ആദ്യം കരുതിയിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി നിയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 102 എംഎൽഎമാരുമായി എത്തുന്ന വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷത്തെ സഭയിൽ നേരിടാൻ പിണറായിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരു ശബ്ദം അനിവാര്യമാണെന്ന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ പ്രായവും ശാരീരികാവസ്ഥയും പരിഗണിച്ച് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെങ്കിൽ മറ്റ് പേരുകളിലേക്ക് പാർട്ടി കടക്കും.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നേതാവാകാൻ സാധ്യതയുള്ള മറ്റൊരു പ്രമുഖ വ്യക്തിത്വം. സഭയിലെ മികച്ച പ്രകടനവും രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായ ഘടകങ്ങളാണ്. കൂടാതെ, സജി ചെറിയാൻ, പി.എ മുഹമ്മദ് റിയാസ് തുടങ്ങിയ യുവനേതാക്കളുടെ പേരുകളും ചർച്ചകളിൽ വരുന്നുണ്ടെങ്കിലും, സഭയിലെ സീനിയോറിറ്റിയും നേതൃപാടവവും പരിഗണിക്കുമ്പോൾ പിണറായി വിജയനോ ബാലഗോപാലോ ഈ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. പാർട്ടിയുടെ ഉറച്ച കോട്ടകളായ കണ്ണൂരിലെയും മലബാറിലെയും മണ്ഡലങ്ങളിൽ പോലും അടിത്തറ ഇളകിയത് ഗൗരവമായി ചർച്ച ചെയ്യപ്പെടും. വ്യക്തികേന്ദ്രീകൃതമായ പ്രചാരണങ്ങളും സർക്കാരിനെതിരെയുള്ള വിരുദ്ധ വികാരവുമാണ് ഇത്രയും വലിയ തിരിച്ചടിക്ക് കാരണമായതെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. 1960ന് ശേഷമുള്ള ഏറ്റവും വലിയ പരാജയത്തിൽ നിന്ന് കരകയറാൻ വരും ദിവസങ്ങളിൽ ശക്തമായ തിരുത്തൽ നടപടികളിലേക്ക് ഇടതുമുന്നണി കടന്നേക്കും.





