ഹോർമുസിൽ വീണ്ടും സംഘർഷം: അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ട് ഐആർജിസി, ഇറാൻ ദ്വീപുകൾക്ക് നേരെ യുഎസ് ആക്രമണം
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാൻ ദ്വീപുകൾക്ക് നേരെ അമേരിക്ക ശക്തമായ മിസൈൽ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ബന്ദർ അബ്ബാസ്, ഖിഷം ദ്വീപ്, ജാസ്ക്, സിറിക് എന്നീ പ്രദേശങ്ങളിലാണ് യുഎസ് വ്യോമാക്രമണം ഉണ്ടായത്. ഇതിന് മറുപടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപടയ്ക്ക് നേരെയും ജോർദാനിലെ അമേരിക്കയുടെ വ്യോമ കേന്ദ്രത്തിന് നേരെയും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മിസൈൽ ആക്രമണം നടത്തിയതോടെ മേഖലയിൽ കനത്ത ആശങ്ക നിലനിൽക്കുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് തങ്ങളുടെ ഭാഗത്ത് നിന്നുള്ള ആക്രമണ വാർത്ത സ്ഥിരീകരിച്ചു. അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിനും അമേരിക്കൻ സൈനികർക്കും വാണിജ്യ കപ്പലുകൾക്കും നേരെ നടന്ന നിരന്തരമായ ആക്രമണങ്ങൾക്കുമുള്ള മറുപടിയായാണ് ഈ നടപടിയെന്ന് സെന്റ്കോം വ്യക്തമാക്കി. വ്യോമസേനയുടെയും നാവികസേനയുടെയും ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ഇറാന്റെ എയർ ഡിഫൻസ് സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, റഡാർ സൈറ്റുകൾ എന്നിവയാണ് അമേരിക്ക ലക്ഷ്യമാക്കിയത്.അമേരിക്കൻ മാധ്യമമായ ആക്സിയോസിന്റെ റിപ്പോർട്ട് പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് അമേരിക്ക ഇറാൻ ദ്വീപുകൾക്ക് നേരെ ആക്രമണം നടത്തിയത്. സിറിക് പ്രദേശത്തെ ബെമാനി ഡിസ്ട്രിക്ടിലുള്ള രണ്ട് കൂറ്റൻ ജലസംഭരണികളും ഒരു ടെലികമ്യൂണിക്കേഷൻ ടവറും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഖിഷം ദ്വീപുകളിലും ബന്ദർ അബ്ബാസിലും ജാസ്കിലും വലിയ സ്ഫോടന ശബ്ദങ്ങൾ തുടർച്ചയായി കേട്ടതായും എയർ ഡിഫൻസ് സിസ്റ്റങ്ങൾ പ്രവർത്തിച്ചതായും ഇറാന്റെ ഫാർസ്, മെഹർ, തസ്നിം എന്നീ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.അമേരിക്കയുടെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ ആദ്യപടിയായി ബഹ്റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം തുടരുകയാണെന്നും, അമേരിക്കൻ കടന്നുകയറ്റം തുടർന്നാൽ ഇതിലും വലിയ പ്രത്യാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും ഐആർജിസി വ്യക്തമാക്കി.ഇറാൻ സമുദ്രാതിർത്തിയിൽ നിന്ന് വിദേശ സൈന്യം ഉടനടി പിന്മാറണമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. വിദേശ സൈന്യത്തിന്റെ സാന്നിധ്യം മേഖലയിൽ എപ്പോഴും അപകട സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് പ്രദേശം ഒമാനും ഇറാനും മാത്രം അവകാശപ്പെട്ട സമുദ്രാതിർത്തിയാണെന്നും, അമേരിക്ക ഇനിയും ആക്രമിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ മേഖലയിൽ ഉടലെടുത്ത പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചു. കഴിഞ്ഞ ഏഴ് ആഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന എണ്ണവില ഒറ്റയടിക്ക് ഒരു ശതമാനത്തോളം ഉയർന്നു. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ വൻ ഇടിവും ഈ വിലവർധനവിന് ആക്കം കൂട്ടി.നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, അമേരിക്കയെയും ഇസ്രായേലിനെയും വിശ്വാസമില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ മണ്ണിൽ നടക്കുന്ന ഒരു ചെറിയ കടന്നുകയറ്റത്തിന് പോലും മറുപടി നൽകാതിരിക്കുന്നത് ശത്രുക്കൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും, ലെബനാനിലും ഗസ്സയിലും ചെയ്യുന്നതുപോലെ ഇറാനിലും വ്യോമാധിപത്യം സ്ഥാപിക്കാൻ അത് അവരെ പ്രേരിപ്പിക്കുമെന്നും ഇറാൻ കരുതുന്നു. നിലവിൽ അമേരിക്കയുടെ പുതിയ ആക്രമണങ്ങളെ ചെറുക്കാൻ ഇറാൻ പൂർണ സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ ഇറാന്റെ ഭാഗത്ത് നിന്ന് കൂടുതൽ പ്രത്യാക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.





