പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സ്റ്റുഡിയോ സെറ്റുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തമിഴ് സിനിമകളെ ഗ്രാമീണതയുടെ മനോഹാരിതയിലേക്കും യഥാർത്ഥ മനുഷ്യരുടെ ജീവിതങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്ന സംവിധാകനാണ് ഭാരതിരാജ. 16 വയതിനിലെ (1977), കിഴക്കേ പോകും റെയിൽ (1978), സിഗപ്പു റോജക്കൾ (1978), നിഴൽകൾ (1980), അലൈകൾ (1980), എന്നിങ്ങനെ നിരവധി നാഴികക്കല്ലായ സിനിമകൾ സംവിധാനം ചെയ്തു. (1981), ഒരു കൈദിയിൻ ഡയറി (1985), മുതൽ മറിയത്തൈ (1985), കിഴക്ക് ചീമയിലെ (1993) ക്ലാസികുകളായിരുന്നു ഭാരതിരാജയുടെ ചിത്രങ്ങൾ. രജനീകാന്ത്, കമൽഹാസൻ, ശിവാജി ഗണേശൻ എന്നിവരുൾപ്പെടെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾ ഭാരതിരാജയുടെ ചിത്രങ്ങളിൽ നായകനായി.തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ രാധിക, കാർത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങിയ ഒട്ടനവധി പ്രതിഭകളെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതിരാജയാണ്. കമലഹാസൻ, രജനീകാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക് കരിയർ ബ്രേക്ക് കഥാപാത്രങ്ങൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.2020ൽ പുറത്തിറങ്ങിയ ‘ മീണ്ടും ഒരു മരിയാത്തൈ’ ആണ് അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഭാരതിരാജ അഭിനേതാവായും സജീവമായിരുന്നു. മോഹൻലാലും ശോഭനയും അഭിനയിച്ച തരുൺ മൂർത്തിയുടെ തുടരും (2025) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2024 മാര്‍ച്ചിലായിരുന്നു ഭാരതിരാജയുടെ മകനും സംവിധായകനുമായ മനോജ് ഭാരതി ഹൃദയാഘാതം മൂലം മരിക്കുന്നത്. അന്ന് മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നു. മകന്‍റെ അപ്രതീക്ഷിത വിയോഗം ഭാരതിരാജയെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതായിരുന്നു. മകൻ ജനിച്ച് ഒരു വർഷത്തിനുശേഷം 1977-ൽ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.





