അവഗണിക്കുകയാണെന്ന് തോന്നി; ബംഗളൂരുവിൽ കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു
ബംഗളുരു: അവഗണിക്കുകയാണെന്ന് തോന്നിയതിനെ തുടർന്ന് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച ബംഗളൂരുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ബംഗളൂരുവിൽ ഡിജിറ്റൽ മാർക്കറ്റിങ് ജോലി ചെയ്തിരുന്ന കിരൺ എന്നയുവാവാണ് കൊല്ലപ്പെട്ടത്.യുവാവിന്റെ സുഹൃത്തായ പ്രേരണ എന്ന 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് തന്നെ അവഗണിക്കുകയാണെന്ന തോന്നലും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന സംശയവുമാണ് യുവതിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച, അമ്മക്കും സഹോദരനുമൊപ്പം താമസിക്കുന്ന പ്രേണ, കിരണിനെ തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കിരൺ എത്തിയപ്പോൾ അവർ കുറച്ചുനേരം സംസാരിച്ചു. പിന്നീട് അയാളുടെ കണ്ണുകൾ കെട്ടി ഒരു കസേരയിൽ ഇരുത്തി. തുടർന്ന് അയാളെ കെട്ടിയിട്ടു. ഇതിനെ കിരൺ എതിർത്തപ്പോൾ വിദേശ രാജ്യങ്ങളിൽ നടക്കുന്നതുപോലുള്ള വിവാഹഭ്യർഥന നടത്താനെന്നായിരുന്നു പ്രേണയുടെ മറുപടി. പിന്നീട് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് സൂചന. അയൽവാസികൾ ബഹളം കേട്ട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.





