ധർമടത്ത് ഇടറി പിണറായി; കണ്ണൂരിലെ ചുവപ്പു കോട്ടകളിൽ വിള്ളൽ
കണ്ണൂർ: ധർമടത്ത് എല്ലാ പഞ്ചായത്തിലും കഴിഞ്ഞ തവണ നേടിയതിനെക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ പിണറായി വിജയന് ലഭിച്ചത്. അരലക്ഷത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴേക്ക് ഇടിഞ്ഞതിനൊപ്പം രണ്ട് പഞ്ചായത്തുകളിൽ പിന്നിൽ പോവുകയും ചെയ്തു. ഇതിനൊപ്പം തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ സിപിഎം കോട്ടകളും പൊളിഞ്ഞു വീണു. ഏഴ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ധർമടത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളിലാണ് പിണറായി വിജയൻ ഇത്തവണ പിന്നിൽ പോയത്. ചെമ്പിലോട് 2564 വോട്ടിനാണ് അബ്‌ദുൽ റഷീദ് പിണറായിയുടെ മുന്നിലെത്തിയത്. ഇതിനൊപ്പം കടമ്പൂർ പഞ്ചായത്തിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ഏഴ് റൗണ്ട് പൂർത്തിയാകുന്നതുവരെ പിണറായിയെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ച റഷീദ് വേങ്ങാട് പഞ്ചായത്തിൽ പിണറായിയുടെ കുതിപ്പ് 1077 വോട്ടിൽ പിടിച്ചു നിർത്തി. കഴിഞ്ഞ തവണത്തെക്കാൾ അയ്യായിരത്തിലധികം വോട്ട് വേങ്ങാട് പിണറായിക്ക് നഷ്ടമായി.2021ൽ 7599 വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന പെരളശേരിയിലും കുത്തനെ ഇടിഞ്ഞു എൽഡിഎഫിൻ്റെ ഭൂരിപക്ഷം. ഇത്തവണ നേടാനായത് 4505 വോട്ടിൻ്റെ മാത്രം മേൽകൈ. എസ്ഡിപിഐക്ക് സ്വാധീനം ഉള്ള മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 208 വോട്ട് മാത്രമാണ് പിണറായിക്ക് കൂടുതൽ കിട്ടിയത്. 2021ൽ പിണറായി 3930 വോട്ടിന് മുന്നിൽ നിന്ന മേഖല ആയിരുന്നു മുഴപ്പിലങ്ങാട്. ധർമടത്ത് ഭൂരിപക്ഷം 7143ൽ നിന്നും 5127 ആയാണ് കുറഞ്ഞത്. സ്വന്തം തട്ടകമായ പിണറായിലും പിണറായിയുടെ ഭൂരിപക്ഷം 10179 ആയി കുറഞ്ഞതോടെ പിണറായിയുടെ തേരോട്ടം അമ്പതിനായിരത്തിൽ നിന്ന് 19,247 വോട്ടായി ചുരുങ്ങി. അക്ഷരാർഥത്തിൽ ധർമടത്ത് യുഡിഎഫ് രാഷ്ട്രീയ വിജയം നേടിയെന്ന് ചുരുക്കം.തളിപ്പറമ്പിലും പയ്യന്നൂരിലും മട്ടന്നൂരും കല്യാശേരിയും സമാനമായ തിരിച്ചടി സിപിഎം നേരിട്ടു.. കല്യാശേരിയും മട്ടന്നൂരും നിലനിർത്തി എങ്കിലും ഭൂരിപക്ഷത്തിൽ വമ്പിച്ച ഇടിവാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. പാർട്ടി അംഗങ്ങളുടെ അടക്കം വോട്ട് ചോർന്നുവെന്നാണ് സിപിഎമ്മിൻ്റെ തന്നെ വിലയിരുത്തൽ. ഒരിക്കലും ഇളകില്ലെന്ന് സിപിഎം വിശ്വസിച്ച മേഖലകളിൽ ഉണ്ടായ വോട്ട് ചോർച്ച കനത്ത ആഘാതമാണ് സിപിഎമ്മിൻ്റെ സംഘടനാ സംവിധാനത്തിന് വരുത്തി വച്ചിരിക്കുന്നത്.





