തോൽവിയിൽ മറുപടിയില്ല;തോൽപ്പിച്ചത് അണികൾ തന്നെ എന്ന് ഗോവിന്ദൻ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയും എം.വി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറി. പരാജയ കാരണം പരിശോധിക്കുമെന്നും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകൾ വരുത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. തോൽവിയെക്കുറിച്ച് പ്രാഥമികമായി ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, പാർട്ടിക്കെതിരായി നടന്ന വലിയ പ്രചാരവേലകളും പരിശോധിച്ചിട്ടുണ്ടെന്ന പൊതുവായ ഉത്തരം മാത്രമാണ് അദ്ദേഹം നൽകിയത്. ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം വാർത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.പരാജയത്തിന്റെ കാരണങ്ങൾ താഴേത്തട്ടിൽ നിന്ന് തന്നെ കണ്ടെത്താനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി വരുന്ന മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ജില്ലാ കമ്മിറ്റികളും, തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളും ചേരും. ഈ യോഗങ്ങളിലെ ചർച്ചകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പാർട്ടിയുടെ അന്തിമമായ തെരഞ്ഞെടുപ്പ് അവലോകനം തയ്യാറാക്കുക. മേൽത്തട്ടിൽ നിന്ന് ഒരു റിവ്യൂ തയ്യാറാക്കി താഴേക്ക് നൽകുന്ന പതിവ് രീതിക്ക് പകരം, താഴെത്തട്ടിൽ സഖാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട ശേഷം കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 37.6 ശതമാനം വോട്ട് ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായതെങ്കിലും, ഇതിലും വലിയ പ്രതിസന്ധികളെ പാർട്ടി അതിജീവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനവും വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് ലഭിച്ചിരുന്നത്. ആ സന്ദർഭങ്ങളിലെല്ലാം ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും, സമാനമായ രീതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പത്ത് വർഷത്തെ തുടർഭരണത്തിന് ശേഷം നേരിട്ട വലിയ പരാജയത്തിൽ, മുന്നണിയെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരിക്കാത്തത് മാധ്യമങ്ങൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഈ ചോദ്യത്തിൽ നിന്നും ഗോവിന്ദൻ മാസ്റ്റർ ഒഴിഞ്ഞുമാറുകയായിരുന്നു. മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും എന്നായിരുന്നു മറുപടി. കൂടാതെ, പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും അക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ മറ്റ് രണ്ട് പ്രധാന വിഷയങ്ങൾ കൂടി അദ്ദേഹം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആഹ്ലാദപ്രകടനത്തിന്റെ മറവിൽ പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന അതിക്രമത്തെ പാർട്ടി അതിശക്തമായി അപലപിച്ചു. രണ്ടാമതായി, പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ, ഭരണപക്ഷ സർവീസ് സംഘടനയുടെ നേതാവിന്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം വ്യാപകമായി നടക്കുന്ന അനധികൃത സ്ഥലംമാറ്റ ഉത്തരവുകളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





