പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസുകാർ; ജങ്ഷനിൽ16 സ്വകാര്യ ബസുകൾ ഒരുമിച്ച് നിർത്തിയിട്ടു
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് സ്വകാര്യബസുകാർ തടഞ്ഞതായി പരാതി. തിങ്കളാഴ്ച സർവീസ് ആരംഭിച്ച പ്രിയദർശിനി ബസാണ് സ്വകാര്യബസ് ജീവനക്കാർ തടഞ്ഞത്.കുറച്ച് വര്‍ഷങ്ങളായി തണ്ണിത്തോട് ഭാഗത്തേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. എന്നാൽ, 15 മിനിറ്റിന്റെ ഇടവേളകളില്‍ സ്വകാര്യബസുകൾ ഈ റൂട്ടിൽ സര്‍വീസ് നടത്തിയിരുന്നു. ഇന്നുമുതൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിൽ സർവിസ് ആരംഭിക്കുകയായിരുന്നു. രാവിലെ ആന്റോ ആന്റണി എം.പി രണ്ട് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രിയദർശിനി ബസ് സർവിസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് ഉടമ 16 ബസുകൾ ഒരുമിച്ച് ജങ്ഷനിൽ നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ബസിനെ തടയുകയായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണ് കെ.എസ്.ആര്.ടി.സി ഈ റൂട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് സ്വകാര്യബസ് ഉടമകളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രിയദർശിനി ബസുകൾക്ക് സർവീസ് നടത്താനുള്ള സാഹചര്യമൊരുക്കി.





