ശക്തമായ പ്രതിപക്ഷമാകും; തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള എഐഎഡിഎംകെയുടെ ക്ഷണം തള്ളി ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടിയുള്ള അണ്ണാ ഡിഎംകെയുടെ ക്ഷണം ഡിഎംകെ നിരസിച്ചു. ജനവിധിക്ക് എതിരായി പ്രവർത്തിക്കാൻ താല്പര്യമില്ലെന്നും അതിനാൽ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. ഡിഎംകെ ലോക്‌സഭാ എംപി കലാനിധി വീരസ്വാമിയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ടിവികെ സർക്കാർ രൂപീകരിക്കുന്നത് തടയാൻ അണ്ണാ ഡിഎംകെ, ബിജെപിയെ പ്രേരിപ്പിക്കുകയാണെന്നും ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെയെ പിന്തുണയ്ക്കില്ലെന്ന് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി. മുനുസാമി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടേത് വലിയൊരു പ്രസ്ഥാനമാണെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ വിശദീകരണങ്ങൾക്ക് തയ്യാറായില്ല. ബിജെപിയുടെ സഖ്യകക്ഷിയായ തങ്ങൾ എങ്ങനെ ടിവികെയെ പിന്തുണയ്ക്കുമെന്നാണ് മുൻ ധനമന്ത്രി സി.പൊന്നയ്യനും ചോദിച്ചത്. എന്നാൽ ഇതിന് വിരുദ്ധമായി, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെയുമായി എടപ്പാടി കെ. പളനിസ്വാമി ചർച്ചകൾ നടത്തിവരികയാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അണ്ണാ ഡിഎംകെ എംഎൽഎ ലീമ റോസ് വെളിപ്പെടുത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ടിവികെ അധ്യക്ഷൻ വിജയ് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണ തെളിയിക്കാൻ ഗവർണർ വിജയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ (68), അണ്ണാ ഡിഎംകെ (53) ക്യാമ്പുകളിലെ എംഎൽഎമാരുടെ എണ്ണം ടിവികെയെ പിന്തുണയ്ക്കുന്നവരേക്കാൾ കൂടുതലായതിനാൽ ഗവർണർക്ക് നിയമപരമായിത്തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടാവുന്നതാണ്.ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച കോൺഗ്രസ്, ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ ബിജെപിയുടെയോ അവരുടെ സഖ്യകക്ഷികളുടെയോ പിന്തുണ വിജയ് തേടരുത് എന്നാണ് കോൺഗ്രസിന്റെ വ്യവസ്ഥ. രണ്ട് സീറ്റുകൾ വീതം നേടിയ ഡിഎംകെ സഖ്യകക്ഷികളായ സിപിഎം, സിപിഐ, വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) എന്നീ പാർട്ടികളോടും ടിവികെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന പാർട്ടി യോഗങ്ങൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഈ പാർട്ടികളുടെ നേതാക്കൾ അറിയിച്ചു. അതേസമയം, ഡിഎംകെയുടെ മറ്റൊരു സഖ്യകക്ഷിയും രണ്ട് സീറ്റുകളുമുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.


