വയോധികയുടെ സ്വർണമാല കവർന്നു; അന്തർജില്ല മോഷ്ടാക്കൾ പിടിയിൽ
പന്തീരാങ്കാവ്: ബന്ധു വീട്ടിൽ പോയി വരികയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച മോഷ്ടാക്കൾ പിടിയിൽ. കഴിഞ്ഞ മാസം 30ന് ഈരാട്ടുകുന്ന് ഭാഗത്ത് വെച്ച് കൊടൽനടക്കാവ് എളാടത്ത് വിലാസിനിയുടെ സ്വർണ മാലയാണ് പൊട്ടിച്ചത്. ഇരുചക്രവാഹനത്തിലെത്തി പിടിച്ചുപറി നടത്തിയ കാസർകോട് സ്വദേശിയും സമാനരീതിയിലുള്ള നിരവധി മോഷണക്കേസുകളിലെ പ്രതിയുമായ ഇബ്രാഹിം ഖലീൽ (42), മലപ്പുറം ആനക്കയം സ്വദേശിയായ മുഹമ്മദ് ദിൽഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്.കവർച്ച നടന്നതായി വിവരം ലഭിച്ച ഉടൻ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്ത് അലിയുടെ മേൽനോട്ടത്തിൽ, സിറ്റി സ്ക്വാഡും, ഫറോക്ക് അസി. കമീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ നിതിന്റെ നേതൃത്വത്തിലുള്ള പന്തീരങ്കാവ് പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയത്.‘ചായക്കട’ എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ പരിചിതരായ പ്രതികൾ ഒരാഴ്ച മുമ്പേ പ്ലാൻ ചെയ്താണ് പിടിച്ച് പറി നടത്തിയത്. കവർച്ചക്കായി ഒന്നാം പ്രതി ഇബ്രാഹിം ഖലീൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ച് സംഭവത്തിന് രണ്ടു ദിവസം മുമ്പ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. തുടർന്ന് കാസർകോട്ടേക്ക് തിരികെ പോയി. സംഭവദിവസം രാവിലെ ആറോടെ ഒന്നാം പ്രതി ട്രെയിൻ മാർഗം കോഴിക്കോട് എത്തുകയും, രണ്ടാം പ്രതി മറ്റൊരു സ്കൂട്ടറിൽ കോഴിക്കോട് എത്തുകയും ചെയ്തു. തുടർന്ന് ഇരുവരും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടുമുട്ടി. തുടർന്ന് ഇരുവരും ചേർന്ന് വിലാസിനിയുടെ സ്വർണമാല പൊട്ടിക്കുകയായിരുന്നു.സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികൾ അംഗങ്ങളായ വാട്സ്ആപ് കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവ നിരീക്ഷിക്കുകയും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. പന്തീരങ്കാവ് സബ് ഇൻസ്പെക്ടർ അർജുൻ അജിത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.സി.പി.ഒ സി. രതീഷ്, സി.പി.ഒ ആർ.ബി. ഹരിപ്രസാദ്, ഫറോക്ക് എ.സി.പി സ്‌ക്വാഡ് അംഗങ്ങളാആയ എ.എസ്. ഐ അരുൺകുമാർ മത്തറ, എസ്.സി.പി.ഒമാരായ ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അനൂജ് വളയനാട്, സി.പി.ഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.





