കുടുംബത്തിന്‍റെ മുന്നിൽ നിന്ന് കുട്ടിയെ കടിച്ചെടുത്ത് വനത്തിലേക്ക് ഓടി മറിഞ്ഞ് പുള്ളിപുലി; കർണ്ണാടകയിൽ തീർഥാടനത്തിനിടെ കുട്ടിക്ക് ദാരുണാന്ത‍്യം
ബംഗളൂരു: കർണ്ണാടകയിലെ ചാമരാജ നഗറിൽ തീർഥാടനസംഘത്തിലുൾപ്പെട്ട കുട്ടിയെ പുള്ളിപുലി കടിച്ചു കൊണ്ടുപോയി കൊന്നു. ബംഗളൂരു ലഗ്ഗരെ സ്വദേശി ഹർഷിത് ആണ് പുലിയുടെ ആക്രമണത്തിനിരയായത്. മലൈ മഹദേശ്വര കുന്നുകളിൽ കുടുംബത്തോടൊപ്പം തീർഥാടനത്തിനെത്തിയതായിരുന്നു കുട്ടി. മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് പോകവെയാണ് സംഭവം. കാൽനടയായി പോകുന്നതിനിടെ കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. പിന്നാലെ കുടുംബാംഗങ്ങൾ ഉറക്കെ നിലവിളിക്കുകായിരുന്നു. വിവരമറിഞ്ഞ വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും ലഭിക്കുകയായിരുന്നു. നിബിഡ വനമായതിനാൽ മുമ്പും പ്രദേശത്ത് വന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ട്.





