കാർ കത്തി ഗർഭിണി മരിച്ച സംഭവം: കാറിൽ പെട്രോളിന്റെ സാന്നിധ്യം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയിൽ കാറ് കത്തി ഗർഭിണി മരിച്ച സംഭവത്തിൽ കാറിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറിൽ നിന്നും പെട്രോൾ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തി. അപകടത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങളെ ബലപ്പെടുത്തുന്ന നിർണായക തെളിവുകളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.കാറിന്റെ പുറംഭാഗത്ത് കാര്യമായ പരിക്കുകളില്ലാത്തതും ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകൾ ഇല്ലാത്തതും ആദ്യഘട്ടം മുതൽ തന്നെ പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല.അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പൊലീസിന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഒരു യുവതി പെട്രോൾ കാനുമായി നടന്നുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇത് മരിച്ച സോനയാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഈ യുവതി ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.മരിച്ച സോനയുടെ ഭർത്താവ് രജിത്‌ലാലിനെതിരെ സോനയുടെ കുടുംബം നേരത്തെ തന്നെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സംഭവത്തിൽ ആസൂത്രിതമായ തീവെപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ സോനയുടെയും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റീജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.




