ഇന്ധനവില വർദ്ധനവ്: കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഇന്ധനവില വീണ്ടും കൂട്ടിയതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ബിജെപി സർക്കാർ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇതിന്റെ ദുരിതം അനുഭവിക്കുന്നത് കർഷകരും ചെറുകിട വ്യവസായികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധനക്കൊള്ളയിലൂടെയുള്ള ഈ ദിവസേനയുള്ള ആക്രമണം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖാർഗെ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ കേന്ദ്ര സർക്കാർ ഇത്തരത്തിൽ 42 ലക്ഷം കോടി രൂപയോളം ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചതായും ഇത് ദിവസേന കണക്കാക്കിയാൽ ഏകദേശം 1000 രൂപയോളം വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ധനവില കൂടുന്ന ഓരോ തവണയും അത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് ബാധിക്കുന്നത്. ഇപ്പോൾ വന്നിട്ടുള്ള വിലവർദ്ധനവ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ മൂന്ന് വിലവർദ്ധനവുകൾക്ക് പിന്നാലെയാണ്. മെയ് 15-ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം കൂട്ടിയിരുന്നു. ഇതിന് പിന്നാലെ മെയ് 19-ന് ലിറ്ററിന് 90 പൈസ കൂടി വർദ്ധിപ്പിച്ചു. അതിനുശേഷം മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വീണ്ടും കൂട്ടി. 2004 മുതൽ 2014 വരെയുള്ള യു.പി.എ ഭരണകാലത്തെ ഇന്ധനവിലയെക്കുറിച്ച് ഓർമ്മിപ്പിച്ച ഖാർഗെ അക്കാലത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണക്ക് വലിയ വിലക്കൂടുതൽ ഉണ്ടായിരുന്നിട്ടും അതിന്റെ ഭാരം ജനങ്ങളിലേക്ക് വരാതെ സർക്കാർ സംരക്ഷിച്ചിരുന്നുവെന്ന് അവകാശപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും മോദി സർക്കാർ 2014-ൽ ലിറ്ററിന് 71.41 രൂപയായിരുന്ന പെട്രോൾ വില 2026 ആയപ്പോഴേക്കും 102.12 രൂപയായി ഉയർത്തി അതായത് 43.01 ശതമാനത്തിന്റെ വർദ്ധനവ്. അതുപോലെ ഡീസൽ വില ലിറ്ററിന് 56.71 രൂപയിൽ നിന്ന് 95.20 രൂപയാക്കി ഉയർത്തി അതായത് 67.87 ശതമാനത്തിന്റെ വർദ്ധനവ്. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ 43 ലക്ഷം കോടി രൂപയുടെ കൊള്ളയാണ് നടത്തിയതെന്നും ഖാർഗെ ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തേക്കാൾ ബിജെപി മുൻഗണന നൽകുന്നത് ലാഭത്തിനാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പുതിയ വിലവർദ്ധനവിന് പിന്നാലെ എണ്ണക്കമ്പനികളുടെ ഓഹരി വില ഉയർന്ന കാര്യവും ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാവായ പ്രമോദ് തിവാരിയും ഇന്ധന വിതരണ കാര്യത്തിൽ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തു. രാജ്യത്ത് ഇന്ധനത്തിന് ഒരു ക്ഷാമവുമില്ലെന്ന് ഒരു വശത്ത് പറയുമ്പോൾ തന്നെ മറുവശത്ത് വില കൂട്ടിക്കൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വിലവർദ്ധനവോടെ ഡൽഹിയിൽ പെട്രോൾ വില 100 രൂപ കടന്നു. പെട്രോളിന് 2.61 രൂപ വർദ്ധിച്ച് ലിറ്ററിന് 102.12 രൂപയും ഡീസലിന് 2.71 രൂപ വർദ്ധിച്ച് ലിറ്ററിന് 95.20 രൂപയുമായി. ഇതോടൊപ്പം ഡൽഹിയിൽ സി.എൻ.ജി വിലയും ശനിയാഴ്ച കിലോഗ്രാമിന് 1 രൂപ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സി.എൻ.ജിക്ക് ഉണ്ടാകുന്ന മൂന്നാമത്തെ വിലവർദ്ധനവാണിത് ഇതോടെ വില കിലോഗ്രാമിന് 81.09 രൂപയായി.





