മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവ്
കൊയിലാണ്ടി: മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവും പിഴയും. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.
2024-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നു. പിതാവിന് മകളോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാതാവിന്റെ സഹോദരി ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം പുറത്തുപറയുകയുമായിരുന്നു.
പ്രതി ജീവിതാവസാനംവരെ ജയിൽശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.കൊയിലാണ്ടി പോലീസ് രജിസ്റ്റർചെയ്ത കേസ് ഇൻസ്‌പെക്ടർ മെൽബിൻ ജോസ്, സബ് ഇൻസ്‌പെക്ടർ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.





