ഗൂഗിൾ മാപ്പിൽ വെറുതെ ഒന്ന് സൂം ചെയ്തു; തെളിഞ്ഞത് 39 കോടി വർഷം പഴക്കമുള്ള ഭൂമിയുടെ രഹസ്യം!
ഗൂഗിൾ മാപ്പിൽ നമ്മൾ പലപ്പോഴും വഴി തിരയാറാണ് പതിവ്. എന്നാൽ കാനഡയിലുള്ള ഒരാൾ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്തിയത് ഭൂമിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു രഹസ്യമാണ്. ഏകദേശം 39 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഒരു ഭീമൻ ഉൽക്കാശിലയുടെ അവശിഷ്ടങ്ങളാണ് കേവലം ഒരു മൊബൈൽ സ്ക്രീനിലെ സൂമിങ്ങിലൂടെ ശാസ്ത്രലോകത്തിന് മുന്നിലെത്തിയിരിക്കുന്നത്. കാനഡയിലെ ക്യൂബെക്ക് സ്വദേശിയും അമച്വർ വാനനിരീക്ഷകനുമായ ജോയൽ ലാപോയിന്റ് എന്ന വ്യക്തിയാണ് ഈ അവിശ്വസനീയമായ കണ്ടെത്തലിന് പിന്നിൽ. തന്റെ ക്യാമ്പിങ് യാത്രയ്ക്കായി ഗൂഗിൾ മാപ്പിലൂടെ വഴി തിരയുകയായിരുന്നു അദ്ദേഹം. ക്യൂബെക്കിലെ ലേക്ക് മാഴ്സൽ എന്ന പ്രദേശത്തിന് ചുറ്റുമായി തികച്ചും വ്യത്യസ്തമായ ഒരു വൃത്താകൃതിയിലുള്ള കുഴി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഭൂപ്രകൃതിയിൽ കണ്ട ഈ അസ്വാഭാവികതയിൽ സംശയം തോന്നിയ ജോയൽ ഉടൻ തന്നെ ശാസ്ത്രജ്ഞരുമായി ബന്ധപ്പെടുകയായിരുന്നു.വിവരമറിഞ്ഞ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്ലാനറ്ററി ജിയോളജിസ്റ്റായ ഗോർഡൻ ഒസിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘം സാറ്റ്ലൈറ്റ് ചിത്രങ്ങളും മാപ്പുകളും പരിശോധിച്ചു. തുടർന്ന് ഈ പ്രദേശത്ത് നേരിട്ടെത്തി പഠനങ്ങൾ നടത്തിയതോടെയാണ് ഇതൊരു സാധാരണ ഭൂപ്രകൃതിയല്ലെന്നും, കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭീമൻ ഉൽക്ക പതിച്ചുണ്ടായ ഗർത്തമാണെന്നും സ്ഥിരീകരിച്ചത്.പ്രദേശത്തെ തദ്ദേശീയരുടെ അനുമതിയോടെ ഈ ഗർത്തത്തിന് ‘ഉഹാകാറ്റിക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏകദേശം 15 മൈൽ (25 കിലോമീറ്റർ) വിസ്തൃതിയുള്ള ഈ ഗർത്തത്തിന് 39 കോടി വർഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. അടുത്ത കാലത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ഉൽക്കാഗർത്തങ്ങളിലൊന്നാണിത്.പാറകളിൽ പതിഞ്ഞ ഉൽക്കാപതനത്തിന്റെ തെളിവുകൾബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങളിൽ വെറുമൊരു വൃത്താകൃതിയായി തോന്നാമെങ്കിലും, ഇതിന് താഴെ ശക്തമായ തെളിവുകൾ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഉൽക്ക വന്നിടിക്കുമ്പോഴുണ്ടാകുന്ന അതികഠിനമായ മർദ്ദവും ചൂടും കാരണം പ്രദേശത്തെ പാറകൾക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ശാസ്ത്രലോകം ‘ഷോക്ക് മെറ്റാമോർഫിക് എഫക്ട്സ്’ എന്നാണ് വിളിക്കുന്നത്. ഉൽക്കാപതനത്തിന്റെ ആഘാതത്തിൽ പാറകളിൽ രൂപപ്പെടുന്ന ‘ഷാറ്റർ കോണുകൾ’ എന്നറിയപ്പെടുന്ന പ്രത്യേക പാടുകളും ഉരുകിയ പാറകളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് ശാസ്ത്രജ്ഞർ കണ്ടെടുത്തു.ശാസ്ത്രലോകത്തേക്കുള്ള ചുവടുവെപ്പ്ഈ കണ്ടെത്തൽ ഭൂമിയുടെ പഴയകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശാസ്ത്രലോകത്തെ സഹായിക്കും. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന മെറ്റിയോറൈറ്റിക്കൽ സൊസൈറ്റിയുടെ 88-ാമത് വാർഷിക സമ്മേളനത്തിൽ ഈ ഗവേഷണ വിവരങ്ങൾ ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കുകയാണ്. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ഭാവിയിൽ ചന്ദ്രനിലേക്ക് പോകുന്ന യാത്രികർക്ക് അവിടെയുള്ള സമാനമായ ഗർത്തങ്ങളെക്കുറിച്ച് പഠിക്കാനും ഈ ഭൂമിയിലെ ഗർത്തം ഒരു മികച്ച മാതൃകയായി മാറും.





