കേരളത്തിലെ ആദ്യ എ.ഐ ഡേറ്റാസെന്റർ കോഴിക്കോട്ട്! വരുന്നത് 1,200 കോടിയുടെ പദ്ധതി
തിരുവനന്തപുരവും കൊച്ചിയും കേരളത്തിന്റെ ഐ.ടി. നഗരമായി മാറിയിട്ട് വർഷങ്ങളായി. കേരളത്തിന്റെ ഐ.ടി. ഹബ്ബ് ഈ രണ്ട് നഗരങ്ങളുമാണ്. പക്ഷേ, ഐ.ടി. കമ്പനികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ എ.ഐ. കേന്ദ്രീകൃത ഡേറ്റാസെൻർ ജർമൻ കമ്പനി കോഴിക്കോട്ടാണ് തുടങ്ങുന്നത്.
സർക്കാർ സൈബർപാർക്കിൽ ഡേറ്റാസെന്ററിന്റെ ഒൻപതുനിലക്കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. ഡിസംബറോടെ ഡേറ്റാസെന്ററും ഇനവേഷൻ ഹബ്ബും യാഥാർഥ്യമാവും. കേരളത്തിലുള്ള കമ്പനികൾ ബെംഗളൂരുവിലും ഹൈദരാബാദിലുമുള്ള ഡേറ്റാസെന്ററുകളെയാണ് ആശ്രയിക്കുന്നത്
കോഴിക്കോട് ചെലവുകുറഞ്ഞ രീതിയിൽ ഡേറ്റാസെന്റർ വരുന്നതോടെ കേരളത്തിലെ കമ്പനികൾക്ക് അത് പ്രയോജനംചെയ്യും. മാത്രമല്ല, ബെംഗളൂരു ഉൾപ്പെടെയുള്ള ഐ.ടി. നഗരങ്ങളിലെ കമ്പനികൾ കോഴിക്കോട്ടും പ്രവർത്തനം വ്യാപിക്കാൻ ഇത് വഴിയൊരുക്കുമെന്ന് അലൈഡിന്റെ കേരളത്തിന്റെ കമ്പനിയായ കാലിനോവ മാനേജിങ് ഡയറക്ടറും സ്ഥാപകനും സി.ഇ.ഒ.യുമായ നബീൽ മൂസ പറഞ്ഞു.
ഡേറ്റാ സെന്ററില്ലാതെ ഐ.ടി. കമ്പനികൾക്ക് പ്രവർത്തിക്കാനാവില്ല. അത് കുറഞ്ഞ ചെലവിൽ എവിടെയാണോ ലഭിക്കുന്നത്. അത്തരം നഗരങ്ങൾ തിരഞ്ഞെടുക്കാൻ കമ്പനികൾ തയ്യാറാവുമെന്നും നബീൽ മൂസ പറഞ്ഞു.
യു.എ.ഇ.യിൽ ഉൾപ്പെടെയുള്ള പല ഇന്ത്യൻ കമ്പനികളും കോഴിക്കോട്ട് അവരുടെ ബാക്ക് എൻഡ് ഓഫീസ് തുടങ്ങാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവർക്ക് ഡേറ്റാ സെന്റർ കൂടുതൽ വഴിയൊരുക്കും. യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ഇരുപതുവർഷത്തിലേറെയായി ഡേറ്റാസെൻർ രൂപകല്പനയിലും നിർമാണത്തിലും പരിചയമുള്ള ജർമനിയിലെ അലൈഡ് ഡേറ്റാസെന്ററുമായി ചേർന്നാണ് ഇത് സ്ഥാപിക്കുന്നത്.
ഡേറ്റാസെന്ററിനൊപ്പം സ്റ്റാർട്ടപ്പ് ആശയങ്ങളുമായി വരുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇനവേഷൻ ഹബ് തുടങ്ങുന്നത്. സിലിക്കൺവാലിയിൽ ഉൾപ്പെടെ സ്റ്റാർട്ടപ്പുകൾക്ക് ആക്‌സിലറേഷൻ ഫണ്ട് നൽകി സഹായിക്കുന്ന കമ്പനികൾ ഇതിന്റെ ഭാഗമാവും. അമേരിക്കയിലെ പ്രമുഖരായ വൈകോന്പിനേറ്ററിനെ സഹകരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനൊപ്പം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന മികച്ച സ്റ്റാർട്ടപ്പുകൾക്ക് കാലിനോവ ഗ്രാന്റ് നൽകും.
സ്റ്റാർട്ടപ്പുകളെ ആഗോളവിപണിയുമായി ബന്ധപ്പെടുത്തിക്കൊടുക്കുക, സാങ്കേതിക സഹായങ്ങൾ നൽകുക തുടങ്ങിയ സേവനങ്ങളാണ് ഇനവേഷൻ ഹബ്ബിൽനിന്ന് ലഭിക്കുക. രണ്ടാംഘട്ടത്തിൽ വിപുലമായ ഇനവേഷൻ ഹബ്ബിനെപ്പം വൻകിട ഐ.ടി. കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള ഓഫീസും പഞ്ചനക്ഷത്ര ഹോട്ടലും ഉൾപ്പെടെ 1200 കോടിയുടെ പദ്ധതിയാണ് കോഴിക്കോട് സൈബർപാർക്കിൽ നടപ്പാക്കുന്നത്. അതിനായി മൂന്നരയേക്കർഭൂമി കാലിനോവ ഏറ്റെടുത്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പ്രവൃത്തി തുടങ്ങും.
15 ലക്ഷം ചതുരശ്രയടിയുളള രണ്ട് ഐ.ടി. ടവറുകളാണ് പണിയുന്നത്. അന്തർദേശീയ കമ്പനികൾക്കുള്ള പ്രീമിയം ഓഫീസുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ ഐ.ടി. കെട്ടിടത്തിലുണ്ടാവും. 2029-ൽ നിർമാണം പൂർത്തിയാക്കും.
കോഴിക്കോട്ടുനിന്ന് ഒരു ബില്യണിൽ അധികം മൂല്യമുള്ള യൂണികോൺ കമ്പനിയെയെങ്കിലും വളർത്തിയെടുക്കുകയാണ് ഇനവേഷൻ ഹബ്ബിന്റെ ലക്ഷ്യമെന്ന് നബീൽ മൂസ പറഞ്ഞു. ഈ പദ്ധതികളിലൂടെ 2030-ഓടെ പതിനയായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഘട്ടത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ഡേറ്റാസെന്ററിന് പദ്ധതിയുണ്ട്.(തുടരും)





