ഇന്ത്യയിലെ നിശബ്ദ കൊലയാളി! പാമ്പുകടിയെ നിസ്സാരമായി കാണരുത്; ഒഴിവാക്കേണ്ട തെറ്റുകൾ ഇതാ
ഇന്ത്യയിൽ ഓരോ വർഷവും നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പാമ്പുകടി. ലോകാരോഗ്യ സംഘടന (WHO) പാമ്പിന്റെ വിഷബാധയെ ‘Neglected Tropical Disease’ (NTD) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക തൊഴിലാളികൾ, ഗ്രാമീണ മേഖലകളിൽ കഴിയുന്നവർ, കുട്ടികൾ തുടങ്ങിയവരാണ് പാമ്പുകടിയുടെ പ്രധാന അപകടസാധ്യത നേരിടുന്ന വിഭാഗങ്ങൾ. കൃത്യമായ റിപ്പോർട്ടിങ് നടക്കാത്തതിനാൽ യഥാർഥ കേസുകളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കാനും സാധ്യതയുണ്ട്. എല്ലാ പാമ്പുകടിയും ഒരുപോലെയല്ല ഇന്ത്യയിൽ കാണപ്പെടുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. എന്നാൽ കടിയേറ്റ ഉടൻ പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് എളുപ്പമല്ല. ചില വിഷപ്പാമ്പുകളുടെ കടിയേറ്റാലും തുടക്കത്തിൽ വലിയ വേദനയോ വ്യക്തമായ ലക്ഷണങ്ങളോ ഉണ്ടാകണമെന്നില്ല. വിഷത്തിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വ്യത്യസ്തമായിരിക്കും. ചില വിഷങ്ങൾ നാഡീവ്യവസ്ഥയെ ബാധിക്കുമ്പോൾ മറ്റുചിലത് രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുകയോ ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയോ ചെയ്യാം. വീക്കം, വേദന, രക്തസ്രാവം, ഛർദി, കാഴ്ച മങ്ങൽ, കൺപോളകൾ താഴുക, ശ്വാസതടസം, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ലക്ഷണങ്ങൾ വൈകിയും പ്രത്യക്ഷപ്പെടാം. പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ കഴിയുന്നത്ര വേഗത്തിൽ വൈദ്യസഹായം തേടുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കടിയേറ്റ വ്യക്തിയെ അനാവശ്യമായി നടക്കിക്കുകയോ ഓടിക്കുകയോ ചെയ്യാതെ ശരീരചലനം പരമാവധി കുറയ്ക്കണം. വീക്കം ഉണ്ടാകുന്നതിന് മുമ്പ് കൈയിലോ കാലിലോ ഉള്ള മോതിരം, വള, മുറുക്കമുള്ള വസ്ത്രങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുന്നതും സഹായകരമാണ്. പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. സുരക്ഷിതമായ അകലത്തിൽ നിന്ന് പാമ്പിന്റെ നിറമോ രൂപമോ ശ്രദ്ധിക്കാനാകുമെങ്കിൽ അത് ഡോക്ടർമാരെ വിവരമറിയിക്കാൻ സഹായിക്കും. എന്നാൽ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് കൂടുതൽ അപകടം ഉണ്ടാക്കാം. ഈ ‘വീട്ടുവൈദ്യങ്ങൾ’ പരീക്ഷിക്കരുത് പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കുക, വിഷം വായകൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കുക, ഐസ് വയ്ക്കുക, വൈദ്യുത ഷോക്ക് നൽകുക, ഔഷധസസ്യങ്ങളോ രാസവസ്തുക്കളോ പുരട്ടുക തുടങ്ങിയ രീതികൾ ഒഴിവാക്കണം. വളരെ മുറുക്കി കെട്ടുന്ന ടൂർണിക്കറ്റും അപകടകരമാണ്. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും കടിയേറ്റ ഭാഗത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യാം. ഗുരുതരമായ വിഷബാധയുണ്ടെങ്കിൽ ആവശ്യമായ ചികിത്സയും ആന്റിവെനവും നൽകാൻ കഴിയുന്ന ആശുപത്രിയിലെത്തുകയാണ് പ്രധാന മാർഗം. എന്തുകൊണ്ട് മഴക്കാലത്ത് കൂടുതൽ ശ്രദ്ധ വേണം? മഴക്കാലത്ത് പാമ്പുകൾ തങ്ങളുടെ സാധാരണ താവളങ്ങളിൽ നിന്ന് പുറത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. കാടുകൾ, പാടങ്ങൾ, പുല്ലുപിടിച്ച പ്രദേശങ്ങൾ, വീടിന്റെ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുക, തുറസ്സായ സ്ഥലങ്ങളിൽ ചെരിപ്പില്ലാതെ നടക്കാതിരിക്കുക, കല്ലുകൾക്കിടയിലോ ദ്വാരങ്ങളിലോ കൈ ഇടാതിരിക്കുക തുടങ്ങിയ ചെറിയ മുൻകരുതലുകൾ പോലും അപകടസാധ്യത കുറയ്ക്കും. ചെരിപ്പുകളും ബാഗുകളും ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നതും നല്ലതാണ്. ‘ലക്ഷണമില്ലല്ലോ’ എന്ന് കരുതി കാത്തിരിക്കരുത് പാമ്പുകടിയേറ്റതിന് പിന്നാലെ വലിയ വേദനയോ വീക്കമോ ഇല്ലാത്തത് വിഷബാധയില്ലെന്നതിന് തെളിവല്ല. ചില പാമ്പുകളുടെ വിഷത്തിന്റെ പ്രത്യാഘാതങ്ങൾ വൈകിയാണ് പ്രകടമാകുന്നത്. അതിനാൽ ലക്ഷണങ്ങൾ വരുന്നതുവരെ വീട്ടിൽ കാത്തിരിക്കുന്നതിന് പകരം അടിയന്തരമായി ആശുപത്രിയിലെത്തുകയാണ് സുരക്ഷിതമായ നടപടി. പാമ്പുകടി പൂർണമായും ഒഴിവാക്കാൻ എല്ലായ്പ്പോഴും സാധിക്കണമെന്നില്ല. എന്നാൽ വേഗത്തിലുള്ള ആശുപത്രി ചികിത്സ, ആവശ്യമായപ്പോൾ ആന്റിവെനം, ശരിയായ പ്രാഥമിക പരിചരണം, തെറ്റായ വീട്ടുവൈദ്യങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ ഗുരുതരമായ പ്രത്യാഘാതങ്ങളും മരണവും കുറയ്ക്കാൻ കഴിയും.





