രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ
രോഗിയായ യാത്രക്കാരനെ സീറ്റ് നല്‍കാത്തതിനും സ്‌റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ 30,000 രൂപ പിഴയിട്ടു. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്. കെഎസ്ആര്‍ടിസി എംഡി പിഴയടക്കണം.
തൃശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്കുള്ള യാത്രയ്ക്കായി ബേസിൽ കയറിയ സൈനുദ്ദീന് ഇരിക്കാന്‍ സീറ്റൊഴിവുണ്ടായിരുന്നില്ല. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് കണ്ടക്ടറെ അറിയിച്ചപ്പോൾ തൃശൂരില്‍ നിന്ന് സീറ്റു കിട്ടുമെന്നായിരുന്നു മറുപടി.
തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നെങ്കിലും ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി താന്‍ റിസര്‍വ് ചെയ്ത സീറ്റാണെന്നും ഒഴിയണമെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. അതിനിടെ മറ്റ് സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സൈനുദ്ദീന് അത്രയും ദൂരം നിന്ന് യാത്രചെയ്യേണ്ടി വന്നു. മാത്രമല്ല സര്‍വീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ പോയതിനാല്‍ കക്കാട് സ്റ്റോപ്പില്‍ ഇദ്ദേഹത്തിന് ഇറങ്ങാനും സാധിച്ചില്ല. പകരം കൂരിയാട്ടാണ് ഇറങ്ങിയത്. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ യാത്രക്കാരന്‍ പരാതി നല്‍കിയത്.
തുടര്‍ന്നായിരുന്നു കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും അല്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശയടക്കം നല്‍കണമെന്നുമാണ് വിധിയില്‍.





