പോലീസിന്റെ കണ്ണ് തള്ളി; ഒരു സ്കൂട്ടറിന് 96 ചലാനുകൾ, പിഴയടക്കേണ്ടത് 10 ലക്ഷം രൂപ!

ഗുരുഗ്രാം: വാഹന പരിശോധനക്കിടെ പൊലീസ് തടഞ്ഞുനിർത്തിയ സ്കൂട്ടറിന് ലഭിച്ച ചലാനുകൾ കണ്ട് അവർ തന്നെ ഞെട്ടി. 96 ചലാനുകളിലാണ് സ്കൂട്ടർ ഉടമ പണം അടക്കാനുള്ളത്. മൊത്തം പിഴത്തുക 10 ലക്ഷം രൂപ വരും. ഒടുവിൽ സ്കൂട്ടർ പൊലീസ് പിടിച്ചെടുത്തു.ഹരിയാനയിലെ ഗുരുഗ്രാം രാജീവ് ചൗക്കിൽ നടത്തിയ പതിവ് വാഹന പരിശോധനക്കിടെയാണ് സംഭവം. സ്കൂട്ടർ (HR 26 DF 1739) തടഞ്ഞുനിർത്തി ആവശ്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചിരുന്നയാൾ വഴങ്ങിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്മേൽ മോട്ടോർ വാഹന നിയമപ്രകാരം 96 പെൻഡിങ് ചലാനുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇതിൽ ഒരു ചലാൻ ഇ-ചലാൻ മെഷീൻ വഴിയും ബാക്കി കാമറ നിരീക്ഷണത്തിലൂടെയും ലഭിച്ചവയാണ്. ഹെൽമെറ്റ് ധരിക്കാതിരിക്കുക, ഇൻഷുറൻസ് ഇല്ലാതിരിക്കുക, പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ചലാനുകൾ കൂടുതൽ ലഭിച്ചിട്ടുള്ളത്. തുടർന്നാണ് പൊലീസ് നിയമനടപടി സ്വീകരിച്ച് സ്കൂട്ടർ, പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് മാറ്റി.നേരത്തേ, ഗുരുഗ്രാമിൽ സ്ഥാപിച്ച പുതിയ എ.ഐ നിരീക്ഷണ സംവിധാനം വഴി വാഹനങ്ങളുടെ കുടിശ്ശിക ചലാനുകൾ റോഡിലെ ഡിജിറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഗതാഗത നിയമപാലനം കർശനമാക്കാൻ ലക്ഷ്യമിടുന്ന ഈ സംവിധാനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിൽ വാഹന ഉടമകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് ഒരു ആക്ഷേപം. നഗരത്തിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് ഡിജിറ്റൽ സ്ക്രീനുകൾ വഴി റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ്, ആ വാഹനത്തിന് അടക്കാനുള്ള കുടിശ്ശിക ചലാനുകൾ തത്സമയം പ്രദർശിപ്പിക്കുന്ന സംവിധാനമാണ് ഇത്. ഇതിലൂടെ നിയമലംഘകർക്ക് പിഴ അടക്കാതെ യാത്ര തുടരുക കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വാഹനം സ്ക്രീനിന്‍റെ പരിധിയിലേക്ക് എത്തുമ്പോൾ എ.ഐ സാങ്കേതികവിദ്യ നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും ബന്ധപ്പെട്ട ഡാറ്റാബേസിൽ നിന്ന് കുടിശ്ശിക ചലാനുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. തുടർന്ന് വാഹന നമ്പർ, ബാക്കി നിൽക്കുന്ന ചലാനുകളുടെ എണ്ണം, അടക്കാനുള്ള തുക തുടങ്ങിയ വിവരങ്ങൾ മുന്നിലെ വലിയ സ്ക്രീനിൽ തെളിയുകയും ചെയ്യുന്നു. അതായത് ഒരു വാഹനം സ്ക്രീനിന്‍റെ പരിധിയിൽ വന്നാൽ ഉടനെ സ്ക്രീനിൽ ഇത്ര രൂപ നിയമലംഘനത്തിന് പിഴ അടക്കാനുണ്ടെന്ന് വലിയ സ്ക്രീനിൽ തെളിഞ്ഞ് വരും. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത പൊതുജനങ്ങളിൽ കൂടുതൽ ബോധ്യപ്പെടുത്തുകയും കുടിശ്ശിക പിഴകൾ വേഗത്തിൽ ഈടാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.




