കോഴിക്കോട് നഗരത്തിൽ ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണംനിയമലംഘിച്ചാൽ കർശന നടപടി
കോഴിക്കോട്: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നഗരത്തിൽ ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് നടപടി.
▪️പാർക്കിങ് നിരോധനം: ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് പൂർണമായും നിരോധിച്ചു.
▪️വലിയ വാഹനങ്ങൾക്ക് നിയന്ത്രണം: രാവിലെ 8 മുതൽ രാത്രി 11 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
▪️പാളയം–പൂന്താനം ജങ്ഷൻ: രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിങ്ങിനും കച്ചവടത്തിനും അനുമതിയുണ്ടാകില്ല.
▪️ബസ് നിയന്ത്രണം: ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം.
▪️ഓട്ടോറിക്ഷകൾ: അനുവദിച്ചിട്ടുള്ള സ്റ്റാൻഡുകളിൽ മാത്രമേ ഓട്ടോറിക്ഷകൾ നിർത്തിയിടാവൂ.
▪️സ്ട്രീറ്റ് വെൻഡിങ്: ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം.
നിയമലംഘിച്ചാൽ നടപടി: അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റുകയോ ചെയ്യും. ചെലവ് വാഹന ഉടമയിൽ നിന്ന് ഈടാക്കുന്നതിനൊപ്പം പിഴയും ചുമത്തും.
▪️ഡിജിറ്റൽ ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കും.
▪️പൊതുജനങ്ങൾ ശ്രദ്ധിക്കുക: റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിങ്ങുകൾ മാത്രം ഉപയോഗിക്കുക. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങളും കാർപൂളിങ് സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും പോലീസ് അഭ്യർഥിച്ചു.
ഓണത്തിരക്ക് കണക്കിലെടുത്തുള്ള ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.





