സൂപ്പർ സബ് മത്തിയാസ്; ഒഡിഷക്കെതിരെ ഇഞ്ചുറി ടൈമിൽ വിജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: സ്പാനിഷ് മധ്യനിര താരം മത്തിയാസ് ഹെർണാണ്ടസിന്റെ ഇഞ്ചുറി ടൈം ഗോളിൽ ഒഡിഷ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. വിക്ടർ ബാർത്തെമ്യുവാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. തുടർച്ചയായ നാല് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തോൽവിയറിഞ്ഞിട്ടില്ല. റഹീം അലിയാണ് ഒഡിഷക്കായി ഗോൾ വല കണ്ടെത്തിയത്.കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സായിരുന്നു ആധിപത്യം പുലർത്തിയത്. മത്സരത്തിൽ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ സ്‌ട്രൈക്കർ വിക്ടർ ബാർത്തെമ്യു ആതിഥേയർക്ക് ലീഡ് നൽകി. 12ാം മിനിറ്റിൽ കെവിൻ യോക്കിന്റെ ഷോട്ട് ഒഡിഷ താരത്തിനെ തട്ടി ബോക്സിന്റെ നടുവിൽ സ്ഥാനമുറപ്പിച്ച സ്പാനിഷ് താരം ബാർത്തെമ്യുവിലേക്ക് എത്തി. ഒഡിഷ ഗോൾകീപ്പർ അമരീന്ദറിനെ മറികടന്ന് പന്ത് അനായാസം താരം വലയിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയിൽ തന്നെ റഹീം അലിയിലൂടെ ഒഡീഷ സമനില ഗോൾ കണ്ടെത്തി.രണ്ടാം പകുതിയിലും ശ്രമങ്ങൾ തുടർന്ന ബ്ലാസ്റ്റേഴ്സിന് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു വിജയഗോൾ കണ്ടെത്താൻ. ഇടതു വിങ്ങിൽ നിന്ന് എബിൻ ദാസ് നൽകിയ ക്രോസിൽ തലവെച്ച് സ്പാനിഷ് താരം മത്തിയാസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ കണ്ടെത്തി. പിന്നാലെ കെവിൻ യോക്ക് മൂന്നാം തവണ വല കുലിക്കിയെങ്കിലും ഓഫ് സൈഡ് വിളിക്കുകയായിരുന്നു. മത്തിയാസ് നേടിയ ഗോളിൽ സീസണിലെ മൂന്നാം വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സീസണിൽ മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മെയ് 10ന് കൊച്ചിയിൽ മുഹമ്മദനെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.





