ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം: പാലക്കാട് അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു
പാലക്കാട് : വടകരപ്പതി കൗണ്ടന്നൂരില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മദ്യലഹരിയിലായിരുന്ന അനന്തരവന്റെ മർദ്ദനമേറ്റ് അമ്മാവന്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ദാരുണമായ സംഭവം.ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരന്‍ ശെന്തില്‍ കുമാറിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകനും പ്രതിയുമായ പ്രഭാകരനെ (33) തമിഴ്നാട് അതിർത്തിയിൽ നിന്ന് ഇന്ന് രാവിലെ ആണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഭക്ഷണത്തെച്ചൊല്ലി തുടങ്ങിയ വാക്കുതർക്കം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസം. ഗുരുതരമായി പരിക്കേറ്റ ശെന്തിൽ കുമാറിനെ ആദ്യം വേലാന്താവള ആശുപത്രിയിലാണ് എത്തിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





