വനിത ലോങ്ജംപിൽ ചരി​ത്രം കുറിച്ച് ആ​ൻ​സി സോ​ജ​ൻ,അഞ്ജുവിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് മറികടന്നു

ഭുവനേശ്വർ: ഇന്ത്യയുടെ ലോങ് ജംപ് ഇതിഹാസം അഞ്ജു ബോബി ജോർജിന് രണ്ട് പതിറ്റാണ്ടിനുശേഷം മറ്റൊരു മലയാളി താരത്തിന്റെ തിരുത്ത്. അഞ്ജുവിന്റെ 22 വർഷം പഴക്കമുള്ള വനിത ലോങ് ജംപ് ദേശീയ റെക്കോഡ് ആൻസി സോജൻ മറികടന്നു. 2004 ആതൻസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ജു കുറിച്ച 6.83 മീറ്റർ തകർത്ത തൃശൂർ നാട്ടിക സ്വദേശിനി 6.88 മീറ്ററാണ് ചാടിയത്. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലായിരുന്നു കേരള താരത്തിന്റെ സ്വർണ പ്രകടനം. അഞ്ചാം ശ്രമത്തിലാണ് ആൻസി 6.88 മീറ്ററിലെത്തിയത്. ഏഷ്യൻ ഗെയിംസിനും താരം യോഗ്യത നേടി.ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ 6.63 മീറ്റർ ചാടി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു ആൻസി. 2025ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി മാറി. ഈ വർഷം റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സിൽ 6.75 മീറ്റർ ചാടി സ്വർണം നേടുക മാത്രമല്ല, പുതിയ മീറ്റ് റെക്കോഡും സ്വന്തം പേരിലാക്കി. 2025ൽ ഇറ്റലിയിൽ ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ വെങ്കല മെഡലും കരസ്ഥമാക്കി. നാട്ടിക എടപ്പള്ളി വീട്ടിൽ സോജന്റെയും ജാൻസിയുടെയും മകളാണ് ആൻസി. അതേസമയം, മഹാരാഷ്ട്രയുടെ സർവേശ് കുശാരെ പുരുഷ ഹൈജംപ് ദേശീയ റെക്കോഡ് കുറിച്ചു. 2.31 മീറ്റർ ചാടിയ താരം തേജശ്വിൻ ശങ്കറിന്റെ (2.29) റെക്കോഡാണ് മറികടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button