2030 ലോകകപ്പ്; യോഗ്യത കളിക്കാതെ അർജന്റീനയടക്കം ആറ് ടീമുകൾക്ക് എൻട്രി, കാരണമിതാണ്
മിയാമി: 2026 ഫിഫ ലോകകപ്പിന്റെ അലയൊലികൾ അവസാനിക്കുന്നു. 48 ടീമുകൾ പങ്കെടുത്ത ബൃഹത്തായ ടൂർണമെന്റ് വിജയകരമായി നടന്നതോടെ നാല് വർഷത്തിന് ശേഷം അരങ്ങേറുന്ന ലോകകപ്പിലേക്കുള്ള ചർച്ചകളും അണിയറയിൽ തുടങ്ങി കഴിഞ്ഞു. 2030 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയരുമോയെന്നാണ് ഫുട്‌ബോൾ ആരാധകരെല്ലാം ഉറ്റുനോക്കുന്നത്.അതേസമയം, നിലവിൽ ആറ് ടീമുകൾക്ക് അടുത്ത ലോകകപ്പിലേക്കുള്ള യോഗ്യത ഉറപ്പായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പിന്റെ 100ാം വാർഷികം പ്രമാണിച്ചാണ് രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷൻ മൂന്ന് വൻകരകളിലെ ആറ് രാജ്യങ്ങളെ ആതിഥേയരായി തെരഞ്ഞെടുത്തത്. നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രധാന ആതിഥേയർ. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽ നിന്നും ആഫ്രിക്കയിലും നിന്നും ആയതിനാൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള ടീമുകളെ ഉദ്ഘാടന മത്സരങ്ങൾക്കായി പരിഗണിച്ചേക്കും. ലോകകപ്പ് ആരംഭിച്ച ഇടത്തു നിന്നും 100ാം വാർഷികത്തിലെ മത്സരങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ആദ്യ മത്സരങ്ങൾ ലാറ്റിനമേരിക്കയിൽ നടത്താൻ ഫിഫ ഒരുങ്ങുന്നത്. ഉറുഗ്വെ, അർജന്റീന, പരാഗ്വെയ് എന്നീ രാജ്യങ്ങളിലാണ് ഈ മൂന്ന് പോരാട്ടങ്ങൾ നടക്കുക. ഇതോടെയാണ് ഫലത്തിൽ ആറ് രാജ്യങ്ങളിൽ ലോകകപ്പിനു വേദിയൊരുക്കുന്നത്. സ്‌പെയിൻ,പോർച്ചുഗൽ, മൊറോക്കോ എന്നീ ടീമുകൾക്ക് പുറമെ യോഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ ആതിഥേയരെന്ന നിലയിൽ ഈ മൂന്ന് രാജ്യങ്ങള്ർ കൂടി യോഗ്യത നേടി കഴിഞ്ഞു. ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നത് പരിഗണിച്ചാണ് അർജന്റീനയെ തിരഞ്ഞെടുത്തത്. 1930ൽ ലോകകിരീടം നേടിയതാണ് ഉറുഗ്വെക്ക് അനുകൂലമായത്. ആദ്യ ലോകകപ്പ് കാലയളവിലെ ഏക വൻകര ഫുട്‌ബോൾ ഭരണ സമിതിയെന്നതാണ് പരഗ്വെയെ പരിഗണിക്കുന്നതിലേക്ക് നയിച്ചത്.




