തിരശീലയിലെ വിജയ് യുടെ അവസാന വിരുന്ന്! ‘ജനനായകൻ’ 30ലധികം രാജ്യങ്ങളിൽ പ്രദർശിപ്പിക്കും; പ്രീ ബുക്കിങ് ഞായറാഴ്ച മുതൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും മുൻ സൂപ്പർതാരവുമായ വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകൻ’ ജൂലൈ 23ന് തിയേറ്ററുകളിലെത്തുന്നു. ലോകമെമ്പാടുമുള്ള 30ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനും സെൻസർ ബോർഡ് തടസങ്ങൾക്കും ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുകൾക്കായുള്ള ബുക്കിങ് തമിഴ്നാട്ടിൽ ഞായറാഴ്ച ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 7,000 മുതൽ 8,000 വരെ സ്‌ക്രീനുകളിലായി ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് നിർമാതാവ് വെങ്കട്ട് കെ. നാരായണൻ ലക്ഷ്യമിടുന്നത്. കർണാടകയിൽ ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 23ന് രാവിലെ 6 മണിക്കാണ് കർണാടകയിലെ ആദ്യ ഷോ. വിജയ് തമിഴ്‌നാടിന്റെ ഔദ്യോഗിക മുഖ്യമന്ത്രിയായതിനാൽ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ വലിയൊരു മാറ്റം നിർമാതാക്കൾ വരുത്തിയിട്ടുണ്ട്. നേരത്തെ ‘ദളപതി വിജയ്’ എന്ന സ്ഥാനത്ത് ഇനി മുതൽ ‘തമിഴ്നാട് മുഖ്യമന്ത്രി വിജയ്’ എന്നായിരിക്കും ടൈറ്റിൽ കാർഡിൽ പ്രദർശിപ്പിക്കുക. ഈ മാറ്റത്തിനായി ചിത്രത്തിൽ അധിക ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനാലാണ് സിനിമയുടെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് 52 സെക്കൻഡായി വർധിച്ചതെന്ന് സി.ബി.എഫ്.സി (CBFC) വെബ്‌സൈറ്റിലെ അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം കെ.വി.എൻ പ്രൊഡക്ഷൻസ് ഇതുവരെ നടത്തിയിട്ടില്ല. സിനിമയിൽ നിന്ന് വിരമിച്ച് പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’. സെൻസറിങ്ങുമായി ബന്ധപ്പെട്ട നിയമപരമായ തർക്കങ്ങളും വിവാദങ്ങളും കാരണം ചിത്രം റിലീസ് ചെയ്യാൻ മാസങ്ങളോളം നീണ്ട അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ചാണ് ജൂലൈ 23ന് ചിത്രം റിലീസിന് സജ്ജമായത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നാരായൺ, പ്രിയാമണി തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 2026 മേയ് മാസത്തിൽ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) മിന്നുന്ന വിജയമാണ് കാഴ്ചവെച്ചത്. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടി.വി.കെ, കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. തുടർന്ന് 2026 മെയ് 10ന് തമിഴ്‌നാടിന്റെ 22-ാമത് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.





