കസേര തെറിച്ചത് നീറ്റിൽ മാത്രമല്ല!; ധർമേന്ദ്ര പ്രധാന് മുമ്പ് രാജിവെച്ച കേന്ദ്രമന്ത്രിമാർ ഇവരാണ്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് വിവാദത്തെത്തുടർന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധർമ്മേന്ദ്ര പ്രധാൻ. മോദി സർക്കാരിന്റെ കാലത്ത് ധർമ്മേന്ദ്ര പ്രധാന് മുമ്പ് ഒരു വിവാദത്തെത്തുടർന്ന് രാജിവെച്ച ഒരേയൊരു മന്ത്രി എം.ജെ. അക്ബർ ആയിരുന്നു. രാഷ്ട്രീയത്തിൽ ധാർമ്മികതയുടെ പേരിൽ രാജിവെക്കുന്നത് അപൂർവമാണെങ്കിലും അത് പുതുമയുള്ള കാര്യവുമല്ല. എന്നാൽ, ധർമേന്ദ്ര പ്രധാന് മുമ്പ് നിരവധി മന്ത്രിമാർ രാജി വെച്ചത് ഇന്ത്യൻ രാഷ്ട്രീയം കണ്ടതുമാണ്. മുൻകാലങ്ങളിൽ തീവണ്ടി-വിമാന അപകടങ്ങൾ, സാമ്പത്തിക അഴിമതികൾ, യുദ്ധത്തിലെ തിരിച്ചടികൾ, ഭീകരാക്രമണങ്ങൾ, ലൈംഗികാരോപണങ്ങൾ എന്നിവ കാരണവും മന്ത്രിമാർ രാജി വെച്ചിട്ടുണ്ട്. നേരിട്ട് കുറ്റക്കാരല്ലെങ്കിലും ഭരണ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവെച്ച മന്ത്രിമാരെക്കുറിച്ച് പരിശോധിക്കാം… 1. തീവണ്ടി അപകടം (1956) ജവഹർലാൽ നെഹ്റു മന്ത്രിസഭയിലെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി 1956 നവംബറിൽ രാജിവെച്ചിരുന്നു. തമിഴ്നാട്ടിലെ അരിയല്ലൂരിൽ പാലം തകർന്ന് ട്രെയിൻ പുഴയിലേക്ക് മറിഞ്ഞ് 140ലധികം ആളുകൾ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു രാജി. 2. അഴിമതി (1958) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വലിയ സാമ്പത്തിക അഴിമതിയായിരുന്നു മുണ്ട്ര കുംഭകോണം. ഇതിനെതത്തുടർന്ന് 1958 ഫെബ്രുവരിയിൽ ധനമന്ത്രി ടി.ടി. കൃഷ്ണമചാരി രാജി വെച്ചു. എൽ.ഐ.സി തങ്ങളുടെ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയെ മറികടന്ന് കൊൽക്കത്തയിലെ വ്യവസായിയായ ഹരിദാസ് മുണ്ട്രയുടെ കമ്പനികളിൽ തുക നിക്ഷേപിച്ചതായിരുന്നു കൃഷ്ണമചാരിക്കെതിരായ കേസ്. 3. പ്രതിരോധ പരാജയം (1962) 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ സജ്ജീകരണങ്ങളിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തെത്തുടർന്ന് പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോൻ രാജിവെച്ചു. 4. തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം (1963) കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് ഫണ്ട് ആവശ്യപ്പെട്ടതായി സുപ്രിംകോടതി ജഡ്ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് 1963 ജൂണിൽ ഗനി-ഇന്ധന വകുപ്പ് മന്ത്രി കേശവ് ദേവ് മാളവ്യ രാജിവെച്ചു. 5. ഓഹരി വാങ്ങൽ വിവാദം (1992) 1992ൽ വാണിജ്യ സഹമന്ത്രി പി. ചിദംബരം രാജിവെച്ചിരുന്നു. സെക്യൂരിറ്റീസ് കുംഭകോണത്തിൽപ്പെട്ട ‘ഫെയർഗ്രോത്ത് ഫിനാൻഷ്യൽ സർവീസസിന്റെ’ പ്രൊമോട്ടർ ക്വോട്ടയിലുള്ള 15,000 ഓഹരികൾ താനും ഭാര്യയും വാങ്ങിയതായി വിവരങ്ങൾ പുറത്തുവന്നതോടെയായിരുന്നു ഈ രാജി. 6. ഉള്ളിവില വർധനവ് (1998) 1998 ഒക്ടോബറിൽ ഡൽഹിയിൽ ഉള്ളിവില കിലോയ്ക്ക് 40-50 രൂപയായി ഉയർന്നതിനെത്തുടർന്ന് മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മ രാജിവെച്ചിരുന്നു. 7. ഗൈസാൽ ട്രെയിൻ അപകടം (1999) പശ്ചിമ ബംഗാളിലെ ഗൈസാലിൽ ഔധ്-അസം എക്സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിച്ച് 290ഓളം പേർ മരിച്ചതിനെത്തുടർന്ന് ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് 1999 ഓഗസ്റ്റിൽ റെയിൽവേ മന്ത്രി നിതീഷ് കുമാർ രാജിവെച്ചു. 8. മുംബൈ ഭീകരാക്രമണം (2008) 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ 160ലധികം ആളുകൾ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ വീഴ്ച ആരോപിച്ചതിനെത്തുടർന്ന് ജനരോഷം ഉയരുകയും തുടർന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ രാജിവെച്ചു.9. 2ജി സ്പെക്ട്രം കേസ് (2010) 2ജി സ്പെക്ട്രം ലേലത്തിൽ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെ ടെലികോം മന്ത്രി എ. രാജ 2010 നവംബറിൽ രാജിവെച്ചു. 10. എയർസെൽ-മാക്സിസ് കേസ് (2011) മുമ്പ് ടെലികോം മന്ത്രിയായിരുന്ന കാലത്ത് എയർസെൽ ഉടമ സി. ശിവശങ്കരനെ തങ്ങളുടെ ഓഹരികൾ മലേഷ്യൻ ഗ്രൂപ്പായ മാക്സിസിന് വിൽക്കാൻ നിർബന്ധിച്ചുവെന്ന സിബിഐ വെളിപ്പെടുത്തലിന് പിന്നാലെ 2011 ജൂലൈയിൽ ടെക്സ്റ്റൈൽസ് മന്ത്രി ദയാനിധി മാരൻ രാജിവെച്ചു. 11. അഴിമതി ആരോപണം (2012) 1989ൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസിൽ ഷിംല കോടതി കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെ, 2012 ജൂണിൽ കേന്ദ്ര മന്ത്രി വിർഭദ്ര സിംഗ് രാജി സമർപ്പിച്ചു. 12. കൽക്കരി കുംഭകോണം (2013) കൽക്കരി പാടം വിതരണക്കേസിൽ സിബിഐ സമർപ്പിക്കാനിരുന്ന റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തിയെന്ന ആരോപണത്തിലും സുപ്രിംകോടതിയുടെ വിമർശനത്തെത്തുടർന്നും 2013 മേയിൽ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാർ രാജിവെച്ചു. 13. ലൈംഗികാരോപണം (2018) ‘മീ ടൂ’ ആരോപണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ നൽകിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളെ തുടർന്ന് 2018 ഒക്ടോബറിൽ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവെച്ചു.





