44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്കായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
ഉത്തർപ്രദേശ്: 44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. റീത്ത എന്ന യുവതിയാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. ഉത്തർപ്രദേശിലെ ഹമിർപൂരിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് അമർ സിങ്ങിനേയും സഹായികളേയും പൊലീസ് അറസ്റ്റ് ചെയ്തു. അപകട മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിന്റെ ഭാഗമായി ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അമർ സിങ് തന്നെയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. എന്നാൽ ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കേസിൽ വഴിത്തിരിവാകുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം തെളിയുകയായിരുന്നു. ഭാര്യയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയും പിന്നീട് കാർ കയറ്റി ഇറക്കുകയുമായിരുന്നെന്നും ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ഹമിർപൂരിലെ ലാൽപൂർ പ്രദേശത്തിനടുത്തുള്ള ബൈത്ക ധാം ക്ഷേത്രത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 12ലധികം മുറിവുകളാണ് കണ്ടെത്തിയത്. വൃക്കകൾ ഒഴികെയുള്ള എല്ലാ ആന്തരിക അവയവങ്ങളും പൂർണമായും തകർന്ന നിലയിലാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2002ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇതിൽ മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. കൊലപാതകത്തിന് ഏകദേശം രണ്ട് മാസം മുമ്പ് റീത്തയുടെ പേരിൽ അമർ 44 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഇതിന്റെ ആദ്യ പ്രീമിയമായി 2.60 ലക്ഷം രൂപ ഇയാൾ അടയ്ക്കുകയും ചെയ്തു. പിന്നീട് പണം മുഴുവനായി തട്ടിയെടുക്കാനായി കൊലപാതകം നടകത്തുകയായിരുന്നെന്നും ഇയാൾ കുറ്റം സമ്മതിച്ചു.





