ബംഗളൂരു സ്ഫോടനക്കേസ്: ഒരു വർഷത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: അബ്ദുന്നാസർ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിലെ വാദം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി.
വിചാരണക്കോടതി മാറ്റിയതിനെ ചോദ്യം ചെയ്താണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. 16 വർഷമായി തുടരുന്ന കേസിൽ കഴിഞ്ഞ മൂന്ന് വർഷമായി അന്തിമവാദം കേൾക്കുകയായിരുന്നു. വിധി പറയാൻ മാറ്റിവെച്ച ശേഷമാണ് അപ്രതീക്ഷിതമായി 50-ാം നമ്പർ പ്രത്യേക കോടതിയിൽ നിന്ന് 94-ാം നമ്പർ കോടതിയിലേക്ക് മാറ്റിയത്.
പുതിയ കോടതിക്ക് മുന്നിൽ മൂന്ന് വർഷമായി പൂർത്തിയായ വാദം വീണ്ടും ആവർത്തിക്കേണ്ടി വരും. ഇത് അനാവശ്യ കാലതാമസത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഇതേ കേസിലെ മറ്റൊരു പ്രതിയുടെ കാര്യത്തിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് തങ്ങൾക്കും ബാധകമാക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.





