അർജുൻ ആയങ്കി ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കണ്ണൂർ: ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. കണ്ണൂരിലെ അഭിഭാഷയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെ പിടികൂടിയ അർജുനെ കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ജാമ്യാപേക്ഷ നൽകിയില്ല. പിന്നാലെ അർജുനെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. ഊന്നുകൽ പൊലീസ് സ്റ്റേഷനിലുള്ള അന്വേഷണ സംഘവും കണ്ണൂരിയിലെത്തിയിരുന്നു.പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ പൊലീസ് അപ്പാർട്ട്മെന്റിലെത്തി പുലർച്ചെ രണ്ടരയോടെ അർജുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് ഓടിച്ചിട്ട് പിടികൂടി. കണ്ണൂർ ഉത്തര മേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് അർജുൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അർജുൻ നിരന്തരം വെല്ലുവിളിച്ചിരുന്നു. വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകൽ, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ അർജുൻ പ്രതിയാണ്. ആയങ്കിയുടെ ഗുണ്ടാ സംഘത്തിൽപെട്ട തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂര്‍ സ്വദേശികളായ വെങ്കിടേഷ്, സംഗീത് സുരേഷ്, ആദിത്യന് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തുമ്പ പൊലീസും തമ്പാനൂര്‍ പൊലീസുമാണ് ഇവരെ പിടികൂടിയത്. അര്ജുന് ആയങ്കിയുടെ പേരില്‍ 23ല്‍പരം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.





