ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയി, സ്റ്റേഷൻ മാറിയിറങ്ങിയശേഷം വാഹനം അന്വേഷിച്ച് നടക്കുന്നതിനിടെ യുവാവ് കാർ തട്ടി മരിച്ചു

പയ്യന്നൂർ (കണ്ണൂർ): അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് കാൽ നടയാത്രക്കാരനായ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
പെരുമ്പയിൽ ഇന്ന് (ബുധൻ) പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇരുവരും കൊല്ലത്തെ വാദിസിയ കോളജിലെ വിദ്യാർഥികളാണ്.
നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്നു യാത്ര തിരിച്ച ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടതായിരുന്നു. ഉറങ്ങിപ്പോയതിനാൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഉണർന്നത്.
അതുകൊണ്ട് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി. രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർക്ക് പയ്യന്നൂർ ടൗണിലേക്ക് ഒരു കാർ കിട്ടി.
ടൗണിൽ ഇറങ്ങിയ ഇവർ ദേശീയപാതയിൽനിന്ന് ഏതെങ്കിലും വാഹനത്തിൽ നാട്ടിലെന്നാമെന്ന ലക്ഷ്യത്തോടെ പെരുമ്പയിൽ നടന്നു പോകുന്നതിനിടെ പെട്രോൾ പമ്പിനു സമീപം വച്ച് അമിത വേഗതയിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർത്താതെ പോയ കാർ പെരുമ്പ ദേശീയപാതയിൽ വച്ച് സ്‌കൂട്ടറും ഇടിച്ചിട്ടു.
പരുക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തെങ്കിലും ഷാഹിദിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നുണ്ട്.
മരിച്ച ഷാഹിദ് മയ്യിൽ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്.
സഹോദരി: ഫാത്തിമ.
നിരത്തുംപാലം എസ്എസ്എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് ഷാഹിദ്.




