വ്യാജരേഖയുണ്ടാക്കി വായ്പാ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

തിരുവനന്തപുരം | വ്യാജരേഖയുണ്ടാക്കി നഗരസഭയുടെ സ്വയംതൊഴില്‍ വായ്പാ ഫണ്ട് തട്ടിയെടുത്ത കേസില്‍ തിരുവല്ലം സ്വദേശിനി എല്‍ ബിന്ദു (47) അറസ്റ്റിലായി. പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭക പദ്ധതിയില്‍ അനുവദിച്ച സബ്സിഡി തുകയില്‍ ക്രമക്കേട് നടത്തി പണം തട്ടിയെടുത്ത കേസിലാണ് വിജിലന്‍സ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ എട്ടാം പ്രതിയാണ് ബിന്ദു.
സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകള്‍ ഉണ്ടാക്കി യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് തുക നല്‍കാതിരിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റിയാണ് ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പ് നടത്തിയത്. കേസില്‍ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയ ബിന്ദുവിന്റെ അക്കൗണ്ടിലേക്ക് മാത്രം 36 ലക്ഷം രൂപ എത്തിയതായി വിജിലന്‍സ് കണ്ടെത്തി.
കേസില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രവീണ്‍ രാജ്, മുന്‍ എസ് സി പ്രമോട്ടര്‍മാരായ എസ് സിന്ധു, അജിത, പട്ടം സര്‍വീസ് സഹകരണ ബേങ്ക് മുന്‍ മാനേജര്‍ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button