ഭാര്യയല്ല, രണ്ടുമാസത്തെ പരിചയം മാത്രം”; അട്ടപ്പാടിയില്‍ അമ്മയെയും കുഞ്ഞിനെയും കൊന്ന കേസില്‍ പ്രതി പിടിയിൽ
“
പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രോവത് ദാസാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ബംഗാളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ എന്നാൽ കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണ് ഉള്ളതെന്നുമാണ് പ്രതിയുടെ മൊഴി. കൂടെ താമസിച്ചിരുന്ന പങ്കാളിയെയും കുട്ടിയെയുമാണ് പ്രതി കൊലപ്പെടുത്തിയത് എന്നായിരുന്നു പൊലീസ് നേരത്തെ അറിയിച്ചിരുന്നത്.പ്രതിയുടെ ഗ്രാമത്തില്‍ തന്നെയുള്ള പ്രോണിത(35), മകള്‍ ജോഹിത(4) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രോവത് ദാസും പ്രോണിതയും പരിചയത്തിലായിരുന്നു. ഈ പരിചയം വെച്ചാണ് പ്രോണിത ഭര്‍ത്താവിനോട് പറഞ്ഞ് മകളെയും കൂട്ടി പ്രതിയുടെ കൂടെ അട്ടപ്പാടിയിലേക്ക് തിരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്നും പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം നാളെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. ഞായറാഴ്ചയാണ് അട്ടപ്പാടി ഭവാനിപ്പുഴയിലെ ചീരക്കടവില്‍ മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യന്ത്രവാള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.





