6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്രം; കേരളത്തില്‍ 17.65 ലക്ഷം ഉപയോക്താക്കള്‍

തുടര്‍ച്ചയായി ആറുമാസം റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിമാസം ശരാശരി 17.65 ലക്ഷം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റാത്ത കേരളത്തിലും സൈലന്റ് കാര്‍ഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികള്‍ വൈകാതെ ശക്തമാകുമെന്നാണ് വിവരം.
റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ മലയാളി ഉപഭോക്താക്കളും ഇ-കെവൈസി (e-KYC) അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്
ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം റേഷന്‍ കാര്‍ഡ് എടുക്കുകയും, എന്നാല്‍ റേഷന്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകാണ് ലക്ഷ്യം. കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും അധികം വൈകാതെ ഇത്തരമൊരു ക്ലിനിംഗ് നടപടി ഉണ്ടായേക്കും.
തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി നിര്‍ജീവമാകുന്നതോടെ, അവര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ അല്ലെങ്കില്‍ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല.
അതേസമയം ഇവിടെ കാര്‍ഡുകള്‍ പൂര്‍ണ്ണമായും റദ്ദാക്കുന്നില്ല. താല്‍ക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റേഷന്‍ കടകള്‍ വഴിയുള്ള സേവനങ്ങള്‍ നിലയ്ക്കും. കാര്‍ഡുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാല്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ- കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് പൂര്‍ണ്ണമായും റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്) ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് ഇതോടകം പൂര്‍ത്തിയായിട്ടുണ്ട്. കാര്‍ഡില്‍ എന്തെങ്കിലും ഇ- കെവൈസി അപ്‌ഡേഷന്‍ തീര്‍പ്പാക്കാനുണ്ടെങ്കില്‍ അത് റേഷന്‍ കടകള്‍ വഴി നേരിട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button