Sports

ആകാശ് ദീപിന് ആറ് വിക്കറ്റ്; ബെര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഗില്ലിന്റെ ഇന്ത്യ, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സ് ജയം. എഡ്ജ്ബാസ്റ്റണില്‍, 608 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം 271 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ 587, 427/6 ഡി & ഇംഗ്ലണ്ട് 407, 271. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറിന് 427 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍, രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു.

ഇന്നലെ രണ്ട് മണിക്കൂറോളം മത്സരം മഴ തടസപ്പെടുത്തിയിരുന്നു. പിന്നാലെ കളി ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 72 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഇന്ന് ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ പോപ്പിന് സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബ്രൂക്കും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ ആകാശിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് സ്‌റ്റോക്‌സ് – സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. വാഷിംഗ്ടണ്‍ സുന്ദറാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. 33 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ വാഷിംഗ്ടണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ ക്രിസീലെത്തി ക്രിസ് വോക്‌സ് (7) അല്‍പനേരം ചെറുത്തുനിന്നു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി താരം മടങ്ങി. തുടര്‍ന്ന് സ്മിത്ത് ഒരറ്റത്ത് ഒറ്റയാള്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും താരം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും ആകാശ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറെ പറഞ്ഞയച്ച് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ആകാശിന്റെ സ്ലോ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമം ഡീപ്പ് സ്‌ക്വയറില്‍ വാഷിംഗ്ടണിന്റെ കൈകളില്‍ അവസാനിച്ചു. 99 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ഒമ്പത് ഫോറും നേടി. ജോഷ് ടംഗിനെ (2) രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ വിജയത്തിനടുത്തെത്തി. ബ്രൈഡണ്‍ കാര്‍സെ (38) ആകാശ് ദീപിന് വിക്കറ്റ് കൂടി നല്‍കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഷൊയ്ബ് ബഷീര്‍ (12) പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്.

ഇന്ത്യയുടെ ഹിമാലയന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിതെറ്റി. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഓപ്പണര്‍ സാക് ക്രോളിയെ പോയന്റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്റെ കൈകളിലെത്തിച്ചു. ആദ്യ തിരിച്ചടിയുടെ ഞെട്ടല്‍ പുറത്തുകാട്ടാതെ ബെന്‍ ഡക്കറ്റ് മുഹമ്മദ് സിറാജിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി ബാസ് ബോള്‍ കളിക്കാന്‍ തുടങ്ങി. എന്നാല്‍ റിവ്യൂവില്‍ രക്ഷപ്പെട്ട ഡക്കറ്റിനെ 15 പന്തില്‍ 25 റണ്‍സെടുത്തു നില്‍ക്ക് ആകാശ് ദീപ് ബൗള്‍ഡാക്കി. ഇന്ത്യക്ക് എക്കാലത്തും വലിയ ഭീഷണിയായ ജോ റൂട്ടിന്റെ(6)പ്രൈസ് വിക്കറ്റ് കൂടി നേടിയ ആകാശ് ദീപ് കളി പൂര്‍ണമായും ഇന്ത്യയുടെ കൈകളിലാക്കി. ആകാശ് ദീപിന്റെ പന്തില്‍ ജോ റൂട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ദിനം അവസാന ഓവറുകള്‍ അതിജീവിച്ച ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ നാലാം ദിനം പൂര്‍ത്തിയാക്കി.

നേരത്തെ നാലാം ദിനം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 609 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 162 പന്തില്‍ 161 റണ്‍സടിച്ചു. 13 ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.

ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിഷഭ് പന്ത് 58 പന്തില്‍ 65ഉം കെ എല്‍ രാഹുല്‍ 85 പന്തില്‍ 55ഉം റണ്‍സെടുത്തു. കരുണ്‍ നായര്‍(26) യശസ്വി ജയ്‌സ്വാള്‍(28) നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍(12) ജഡേജക്കൊപ്പം പുറത്താകാതെ നിന്നു. 64-1 എന്ന സ്‌കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നാലാമനായി ക്രീസിലെത്തി ഗില്‍ 129 പന്തിലാണ് ടെസ്റ്റിലെ എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം തകര്‍ത്തടിച്ച ഗില്‍ പിന്നീട് 33 പന്തില്‍ 60 റണ്‍സ് കൂടി നേടി ഇന്ത്യയുടെ ലീഡുയര്‍ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button